'കത്രികയുടെ അഗ്രഭാഗം മൂത്രാശയത്തിൽ തുളഞ്ഞുകയറി, ലവണാംശം അടിഞ്ഞ് കല്ലായി'
കൊച്ചി: ഉഷാ ജോസഫിന്റെ വയറ്റിൽ മറന്നുവച്ചിരുന്ന ശസ്‌ത്രാക്രിയ ഉപകരണം മൂത്രാശയം തുളച്ച് അകത്ത് കടന്ന നിലയിലായിരുന്നെന്ന് റിപ്പോർട്ട്. കത്രികയ്‌ക്ക് സമാനമായി കാണപ്പെടുന്ന 'മൊസ്‌കിറ്റോ ആർട്ടെറി ഫോർസെപ്‌സ്' എന്ന ശസ്‌ത്രക്രിയാ ഉപകരണമാണ് ഉഷയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത്. ഇതിന്റെ മൂന്ന് സെന്റീമീറ്ററോളം വരുന്ന അഗ്രഭാഗം യൂറിനറി ബ്ലാഡറിന്റെ ഉള്ളിൽ എത്തിയിരുന്നു. ഇതിനാലാകാം മൂത്രത്തിൽ രക്തം കലർന്നതെന്ന് ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ ഡോക്‌ടർമാരുടെ സംഘം വിലയിരുത്തുന്നു. ഉപകരണത്തിന്റെ അഗ്രഭാഗത്ത് മൂത്രത്തിലെ ലവണാംശം അടിഞ്ഞുകൂടി കല്ലു പോലെ രൂപപ്പെട്ടിരുന്നെന്നും ഡോക്‌ടർമാർ പറയുന്നു.
ഞായറാഴ്‌ച കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്‌ത്രക്രിയയിലൂടെയാണ് ഉഷയുടെ വയറ്റിൽ നിന്നും ശസ്‌ത്രക്രിയ ഉപകരണം കണ്ടെടുത്തത്. ശേഷം ഈ ഉപകരണം കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക് കൈമാറി. അഞ്ച് വർഷങ്ങൾക്കുമുൻപ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഗർഭാശയമുഴ നീക്കാൻ നടത്തിയ ശസ്‌ത്രക്രിയയ്‌ക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. അടുത്തിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ ചികിത്സതേടുകയായിരുന്നു. മൂത്രത്തിൽ കല്ലാകുമെന്ന് സംശയിച്ച് എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റിനുള്ളിൽ കത്രിക കണ്ടെത്തിയത്.