പിഎസ്‌സി പരീക്ഷ പ്രായപരിധി കൂട്ടി,​ ജനറൽ വിഭാഗത്തിന് അപേക്ഷിക്കാവുന്നത് 40 വയസ് വരെ

Tuesday 24 February 2026 6:19 PM IST

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ സംബന്ധിച്ച് നിർണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. പരീക്ഷ പ്രായപരിധി വർ‌ദ്ധിപ്പിച്ചു. ജനറൽ വിഭാഗത്തിന് പ്രായപരിധി നാല്‌ വർഷമാണ് വർദ്ധിപ്പിച്ചത്. 40 വയസ് വരെ ഇനി പരീക്ഷയെഴുതാം. എസ്‌സി/എസ്‌ടി വിഭാഗത്തിന് 45 വയസായും പ്രായപരിധി വർദ്ധിപ്പിച്ചിട്ടുണ്ട്. ഒബിസി‌ വിഭാഗത്തിന് 43 വയസായാണ് വർദ്ധിപ്പിച്ചത്. മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനമെടുത്തത്.

മുൻപ്‌ 55 വയസ് വിരമിക്കൽ പ്രായമുണ്ടായിരുന്നപ്പോൾ ജനറൽ വിഭാഗത്തിന് 35 വയസ് ആയിരുന്നു പ്രായപരിധി. പിന്നീട് 56 വയസ്‌ വിരമിക്കൽ പ്രായമായപ്പോൾ പ്രായപരിധി 36 ആയി ഉയർത്തി. നിലവിൽ വിരമിക്കൽ പ്രായം സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചിട്ടില്ല. പരീക്ഷയെഴുതാനുള്ള പ്രായപരിധി വർദ്ധിപ്പിച്ചത് നിർണായക തീരുമാനമാണ്. ലക്ഷക്കണക്കിന് യുവാക്കൾക്ക് ഇത് പ്രത്യാശ നൽകുന്ന കാര്യമാണ്. 

നിരവധി റാങ്ക്‌ലിസ്‌റ്റുകളുടെ കാലാവധി കഴിയാറായിട്ടും നിയമനം നടത്താത്തതിന് വിമർശനം യുവജന സംഘടനകൾ ഉന്നയിക്കുന്ന സമയത്താണ് പിഎസ്‌സി പ്രായപരിധി സർ‌ക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്. നിലവിൽ 36 വയസ് പ്രായപരിധി കാരണം എൽഡി ക്ളാർക്ക് പോലെ പ്രധാനപ്പെട്ട പരീക്ഷകൾ ഇനിയെഴുതാനാകില്ല എന്ന് കരുതിയിരുന്നവർക്ക് ഇപ്പോൾ ആശ്വാസമേകുന്നതാണ് സർക്കാർ തീരുമാനം. ഒരുതവണ കൂടി പരീക്ഷയെഴുതാൻ ഇതിലൂടെ അവസരം ലഭിക്കും.