എൻ. ചന്ദ്രശേഖരന്റെ പുനർനിയമന തീരുമാനം മാറ്റി

Wednesday 25 February 2026 12:49 AM IST

ടാറ്റ ഗ്രൂപ്പിൽ അനിശ്ചിതത്വമേറുന്നു

കൊച്ചി: രാജ്യത്തെ മുൻനിര വ്യവസായ സ്ഥാപനമായ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് എൻ. ചന്ദ്രശേഖരന് പുനർനിയമനം നൽകാനുള്ള തീരുമാനം മാറ്റിവച്ചു. അഞ്ച് വർഷത്തേക്ക് കൂടി അദ്ദേഹത്തിന്റെ കാലാവധി നീട്ടാനുള്ള നിർദേശമാണ് ബോർഡ് പരിഗണിച്ചത്. 62 വയസുള്ള ചന്ദ്രശേഖരൻ 2,017 മുതൽ ടാറ്റ സൺസിന്റെ ചെയർമാനായി അദ്ദേഹം പ്രവർത്തിക്കുകയാണ്. കമ്പനിയുടെ ഡയറക്‌ടർ ബോർഡ് യോഗത്തിൽ പുനർനിയമനത്തെ കുറിച്ച് അഭിപ്രായ വ്യത്യാസം ശക്തമായതോടെയാണ് തീരുമാനം മാറ്റിയത്.

ടാറ്റ ഗ്രൂപ്പിന്റെ പുതിയ കമ്പനികളിൽ നഷ്‌ടം കുമിഞ്ഞു കൂടുന്നതിൽ ടാറ്റ ട്രസ്‌റ്റ്‌സ് ചെയർമാൻ നോയൽ ടാറ്റ ഉയർത്തിയ ആശങ്കയാണ് എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതിന് തടസമായത്. നഷ്‌ടം ഗണ്യമായി കുറയ്ക്കുമെന്ന് ചന്ദ്രശേഖരൻ എഴുതി നൽകണമെന്നും ടാറ്റ സൺസിന്റെ ലിസ്‌റ്റിംഗ് നടത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും നോയൽ ടാറ്റ ആവശ്യപ്പെട്ടു. എന്നാൽ ബോർഡിലെ മറ്റ് അംഗങ്ങൾ ചന്ദ്രശേഖരനെ പിന്തുണച്ചു.