കേരളത്തിന്റെ സ്വന്തം ഫെനി വിപണിയിലെത്തുന്നു
കശുമാങ്ങയിൽ നിന്നുള്ള കെ.ഫെനി അടുത്ത മാസമെത്തും
കണ്ണൂർ: ഗോവൻ ഫെനി മാതൃകയിൽ കേരളത്തിന്റെ തനത് മദ്യ ഇനമായ കെ-ഫെനിയുടെ ഉത്പാദനം മാർച്ചിൽ തുടങ്ങും. കണ്ണൂർ പയ്യാവൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തയ്യാറാകുന്ന തനത് മദ്യം മാർച്ച് പത്തിനും 15നും ഇടയിൽ വിപണിയിലെത്തും. ബിവറേജ്സ് , കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെയാണ് വിപണനം.
കശുമാങ്ങ വാറ്റിയെടുത്ത് നിർമ്മിക്കുന്ന ഈ മദ്യം സഹകരണ മേഖലയിൽ പുതിയ ചരിത്രമാകും. പയ്യാവൂർ ആനയടിയിൽ ലീസിനെടുത്ത ഭൂമിയിലാണ് ഫാക്ടറി. ഡിസംബർ മുതൽ മേയ് വരെ നീളുന്ന കശുമാങ്ങ സീസണിലാണ് ഫാക്ടറിയുടെ പ്രവർത്തനം. ഓഫ് സീസണിൽ കശുവണ്ടി സംസ്‌കരണം നടക്കും. കഴിഞ്ഞ ഡിസംബറിൽ ഉത്പാദനം ആരംഭിക്കാനുള്ള ഒരുക്കം പൂർത്തിയായെങ്കിലും എക്‌സൈസ് അനുമതി വൈകി.
ചീഞ്ഞളിയില്ല കശുമാങ്ങ
തോട്ടങ്ങളിൽ ലക്ഷക്കണക്കിന് കിലോ കശുമാങ്ങ ചീഞ്ഞളിഞ്ഞ് നശിക്കുന്നതിന് കെ. ഫെനി പരിഹാരമാകും. ഒരു കിലോ കശുവണ്ടി ശേഖരിക്കുമ്പോൾ 11 കിലോ കശുമാങ്ങ ലഭിക്കും. ഇത് സംസ്കരിക്കുമ്പോൾ 500 മില്ലി ഫെനി ലഭിക്കും.ലിറ്ററിന് 200 മുതൽ 250 രൂപ വരെയാണ് ഉത്പാദനചെലവ്.
മൂന്നു ദശകം മുമ്പുള്ള സ്വപ്നം പോഷകസമൃദ്ധമായ കശുമാങ്ങ തോട്ടങ്ങളിൽ നശിക്കുന്നത് സംബന്ധിച്ചുള്ള ആലോചനയിൽ നിന്നാണ് കെ ഫെനിയെന്ന ഈ ആശയത്തിന്റെ ഉത്ഭവം. മൂന്ന് ദശകങ്ങൾക്ക് മുമ്പ് ബാങ്ക് പ്രസിഡന്റും കർഷകസംഘം സംസ്ഥാന സമിതി അംഗവുമായ ടി.എം. ജോഷി ഗോവയിൽ കരാറുകാരനായ സഹോദരൻ റോജറിനെ സന്ദർശിക്കാൻ പോയപ്പോൾ അവിടെ കണ്ടത് പ്രാദേശിക ഫെനി ഉത്പാദനകേന്ദ്രങ്ങളിൽ നിന്നാണ് ഈ ആശയത്തിലെത്തിയത്.
കശുമാങ്ങ സംഭരിക്കും
പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ കശുമാങ്ങ സംഭരിക്കും. ഇതിന്റെ ചണ്ടി ജൈവവളമായി സംസ്‌കരിച്ച് വിൽക്കും.ആറളം ഉൾപ്പെടെ വലിയ തോട്ടങ്ങളിലേക്ക് ഉൽപ്പാദനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
ഫെനിയുടെ വില സഹകരണ വകുപ്പും ബിവറേജസ് കോർപ്പറേഷനും ചർച്ച നടത്തി തീരുമാനിക്കും
ടി.എം.ജോഷി
പ്രസിഡന്റ്
പയ്യാവൂർ സഹകരണ ബാങ്ക്