സ്വർണ വിലയിൽ ചാഞ്ചാട്ടം ശക്തം
കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങളും സ്വർണ വിലയിൽ ചാഞ്ചാട്ടം ശക്തമാക്കുന്നു. ഒരവസരത്തിൽ ഔൺസിന് 5,200 ഡോളർ വരെ ഉയർന്ന രാജ്യാന്തര സ്വർണ വില ഇന്നലെ വൈകിട്ടോടെ 100 ഡോളർ കുറഞ്ഞ് 5,100 ഡോളറായി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ വൻകിട ഹെഡ്‌ജ് ഫണ്ടുകൾ സ്വർണത്തിൽ നിന്ന് പണം പിൻവലിച്ചു. ഇതോടൊപ്പം നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങിയതും വിപണിയിൽ സമ്മർദ്ദം ശക്തമാക്കി. ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരെ ഉയർന്ന തീരുവ പ്രഖ്യാപിക്കാൻ മറ്റ് നിയമങ്ങൾ ഉപയോഗിച്ചേക്കാമെന്ന ആശങ്കയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില കുതിച്ചുയർന്നത്. എന്നാൽ ഇപ്പോഴത്തെ തിരുത്തൽ താത്കാലികമാണെന്നും വില വരും ദിവസങ്ങളിൽ വീണ്ടും കുതിച്ചേക്കുമെന്നും അനലിസ്‌റ്റുകൾ പ്രവചിക്കുന്നു.
അതേസമയം കേരളത്തിൽ പവൻ വില ഇന്നലെ 1,120 രൂപ ഉയർന്ന് 1,18,640 രൂപയിലെത്തി. വിവിധ രാജ്യങ്ങളുടെ തീരുവ പഴയ തലത്തിലേക്ക് ഉയർത്താൻ ട്രംപ് വളഞ്ഞ വഴി തേടുമെന്ന വാർത്തകളും നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിക്കുന്നു.