എട്ടാം ക്ലാസ് കുട്ടികൾ പഠിക്കണം, രാജ്യത്തെ ജുഡിഷ്യറിയെക്കുറിച്ച്
ന്യൂഡൽഹി: രാജ്യത്തെ ജുഡിഷ്യറിയെക്കുറിച്ച് എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വിശദമായി പഠിക്കേണ്ടി വരും. ജഡ്‌ജിമാരെ ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ജുഡിഷ്യറി നേരിടുന്ന വെല്ലുവിളികളും അടക്കം ഉൾപ്പെടുത്തി സോഷ്യൽ സയൻസ് പാഠപുസ്‌തകം പരിഷ്‌ക്കരിച്ചു. 'സമൂഹത്തിൽ ജുഡിഷ്യറിയുടെ പങ്ക്' എന്നു പേരിട്ട് പുതിയ അദ്ധ്യായം ഉൾപ്പെടുത്തി. ജുഡിഷ്യറിയുടെ ഘടന, അധികാരം, ഭരണഘടനാ സംരക്ഷകരെന്ന നിലയിലുള്ള ഉത്തരവാദിത്തം എന്നിവയാണ് പഠിക്കുന്നത്. വിശദമായ ചർച്ചയ്ക്കു ശേഷമാണ് കരിക്കുലം പരിഷ്‌ക്കരിക്കാൻ തീരുമാനിച്ചതെന്ന് നാഷണൽ കൗൺസിൽ ഒഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി) അറിയിച്ചു. പരിഷ്‌ക്കരിച്ച പാഠപുസ്‌തകം വൈകാതെ സ്‌കൂളുകളിലെത്തും.
ജുഡിഷ്യറിയിലെ അഴിമതി
സുപ്രീംകോടതി - ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ അഴിമതി ആരോപണമുയർന്നാൽ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്, ജഡ്‌ജിമാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തുന്ന നിയമം റദ്ദാക്കാൻ സുപ്രീംകോടതിക്കുള്ള അധികാരവും നിയമനിർമ്മാണസഭ - എക്‌സിക്യുട്ടീവ് - ജുഡിഷ്യറി അധികാരങ്ങളെക്കുറിച്ചും പഠിക്കണം.
കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും
രാജ്യത്ത് വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും പാഠപുസ്‌തകത്തിലുണ്ടാകും. ജഡ്‌ജിമാരുടെ കുറവ്, സങ്കീർണ നടപടിക്രമങ്ങൾ, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം എന്നിവയാണ് ഇതിനു കാരണമെന്നും പുതിയ പാഠപുസ്‌തകത്തിൽ പറയുന്നു.
സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്നത് 81000ൽപ്പരം കേസുകൾ
രാജ്യത്തെ ഹൈക്കോടതികളിലായി 60 ലക്ഷത്തിലധികം കേസുകൾ
മറ്റു കീഴ്ക്കോടതികളിലായി 4 കോടിയിൽപ്പരം കേസുകൾ