കോഴിക്കോടിന് സമാനം: കൂപ്പുകുത്താൻ നഗരസഭ ഷോപ്പിംഗ് കോംപ്ളക്സ്

Wednesday 25 February 2026 12:26 AM IST

പത്തനംതിട്ട: കോഴിക്കോടിന് സമാനമായ സാഹചര്യത്തിൽ പത്തനംതിട്ട നഗരമദ്ധ്യത്തിലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് അപകട നിഴലിൽ. ബലക്ഷയത്തെ തുടർന്ന് കഴിഞ്ഞ കൗൺസിൽ കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. അതിനാൽ എപ്പോൾ വേണമെങ്കിലും ജനങ്ങളുടെ മേൽ പൊളിഞ്ഞുവീഴാവുന്ന നിലയിലാണ് കെട്ടിടം.

മൂന്ന് നിലയുള്ള കെട്ടിടത്തിന് താഴത്തെ നിലയിൽ ഒൻപത് കടമുറികൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ മേൽക്കൂരയും സ്ലാബും സൺഷേഡുമെല്ലാം നശിച്ച സ്ഥിതിയിലാണ്. പലയിടങ്ങളിലും കോൺക്രീറ്റ് അടർന്ന് കമ്പികൾ തെളിഞ്ഞ് കാണാനാകും.

മുമ്പ് കോടതികൾ, മുനിസിപ്പൽ ഓഫീസ്, സർക്കാർ സ്ഥാപനങ്ങൾ, കടമുറികൾ എന്നിവ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് എല്ലാ സ്ഥാപനങ്ങളും മറ്റിടങ്ങളിലേയ്ക്ക് പ്രവർത്തനം മാറ്റി. എന്നാൽ താഴെയുള്ള കടമുറികൾ മാത്രം ഇപ്പോഴും മാറാതെ അവിടെ പ്രവർത്തിക്കുകയാണ്.

ഹോട്ടൽ, ജൂവലറി, പലചരക്ക് കടകൾ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. നിരവധിപേരെത്തുന്ന രണ്ട് ലോട്ടറി കടകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. രാത്രിയിൽ നിരവധി തട്ടുകടകൾ കെട്ടിടത്തിന് സമീപം പ്രവർത്തിക്കുന്നുണ്ട്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗത്താണ് കെട്ടിടം നിലനിൽക്കുന്നത്.

ഒഴിയാതെ വ്യാപാരികൾ

 മുകളിലത്തെ നിലകൾ ഒഴിപ്പിച്ചിട്ട് വർഷങ്ങൾ

 നിലവിൽ കടകൾ പ്രവർത്തിക്കുന്നത് താഴത്തെ നിലയിൽ മാത്രം

 പഴയ കെട്ടിടം പൊളിച്ച് പുതിയത് നിർമ്മിക്കാനുള്ള പദ്ധതിരേഖയ്ക്ക് കഴിഞ്ഞ വർഷം ജനുവരിയിൽ അനുമതി

 എന്നാൽ ഇപ്പോഴത്തെ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വ്യാപാരികളെ ഒഴിപ്പിക്കാൻ കഴിഞ്ഞില്ല

 നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലം

 കെ.എസ്.ആർ.ടി.സി- പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിലേയ്ക്ക് പോകുന്ന റോഡും ഇതിന് മുന്നിൽ

 അപകടമുണ്ടായാൽ നിമിഷങ്ങൾക്കുള്ളിൽ ദുരന്തഭൂമിയാകും

 ഗതാഗതം തടസപ്പെട്ട് നഗരം നിശ്ചലമാകും

നിലകൾ

03

പഴക്കം

4 പതിറ്റാണ്ട്

സെൻട്രൽ സ്‌കീം പദ്ധതി പാളി പത്തനംതിട്ട നഗരസഭയുടെ സെൻട്രൽ സ്‌കീം പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. പുതിയ ക്ലോക്ക് ടവർ നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ പിന്നീട് പദ്ധതി നടന്നില്ല.

കെട്ടിടത്തിലെ വ്യാപാരികൾക്ക് നോട്ടീസ് നൽകും. അവരുമായി കൂടിയാലോചിച്ച് കൂടുതൽ നടപടികളിലേക്ക് പോകാനാണ് നിലവിലെ തീരുമാനം.

സിന്ധു അനിൽ,

നഗരസഭ ചെയർപേഴ്സൺ