സ്ത്രീകൾക്കെതിരായ അതിക്രമം, 2025ൽ റിപ്പോർട്ട് ചെയ്തത് 1,980 കേസുകൾ

Wednesday 25 February 2026 12:36 AM IST

മലപ്പുറം: സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ജില്ലയിൽ കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 1,980 കേസുകൾ. ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള ക്രൂരമായ പീഡനമാണ് രജിസ്റ്റർ ചെയ്ത കേസുകളിൽ അധികവും, 663 എണ്ണം. മാനഹാനിയുമായി ബന്ധപ്പെട്ട് 379 കേസുകൾ റിപ്പോർട്ട് ചെയ്തു. പീഡനക്കേസുകളുടെ എണ്ണം 225 ആണ്. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് 64, തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് 13 കേസുകളും രജിസ്റ്റർ ചെയ്തു. സ്ത്രീകൾക്കെതിരായ മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 636 കേസുകളും രജിസ്റ്റർ ചെയ്തു.

2021 മുതലുള്ള കണക്കുകൾ പരിശോധിച്ചാണ് സ്ത്രീകൾക്കെതിരായ ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള അതിക്രമങ്ങൾ തന്നെയാണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. 2024 - 699, 2023-597, 2022-624, 2021-649 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. 18,035 കേസുകളാണ് സംസ്ഥാനത്ത് ഈ വർഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മദ്യപാന ശീലം, മയക്കുമരുന്ന് ഉപയോഗം, ഇന്റർനെറ്റ് ദുരുപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം എന്നിവ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ പ്രധാന കാരണങ്ങളാണ്. പരാതികൾ നൽകുന്നത് വർദ്ധിച്ചതാണ് കേസുകളിലെ വർദ്ധനവിന് കാരണം. നേരത്തെ, പലരും പരാതികൾ നൽകാൻ മുന്നോട്ട് വന്നിരുന്നില്ല. നിയമനടപടികളിൽ കാലതാമസം വരുമെന്ന ധാരണയും കുടുംബത്തിൽ നിന്നുള്ള എതിർപ്പും കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും സ്ത്രീകളെ പിന്നോട്ട് വലിച്ചിരുന്നു.

കുറ്റകൃത്യം---2025

പീഡനം----225

മാനഹാനി-- 379

തട്ടിക്കൊണ്ടുപോവൽ -13

ശല്യം ചെയ്യൽ--64

ഭർത്താവിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നുമുള്ള പീഡനം - 663 മറ്റ് കുറ്റകൃത്യങ്ങൾ- 636

ആകെ കേസുകൾ

2021 - 1,457 2022 - 1,795 2023 - 1,797 2024 - 2,068

2025-1,980