പൈതൃക പെരുമയിൽ ഏഴംകുളം തൂക്കം

Wednesday 25 February 2026 12:39 AM IST

 സമാപനം ഇന്ന് അർദ്ധരാത്രി

ഏഴംകുളം: ഏഴംകുളം ദേവീക്ഷേത്രത്തിലെ വഴിപാട് തൂക്കത്തിന്റെ ഒന്നാം ദിനമായ ഇന്നലെ കാർത്തിക നാളിൽ ആരംഭിച്ച വഴിപാട് തൂക്കം ഭക്തിസാന്ദ്രമായി. വെളുപ്പിന് തങ്കജീവിതയിൽ ഭഗവതിയെ ക്ഷേത്രത്തിന് പുറത്തേയ്ക്ക് എഴുന്നെള്ളിച്ചു. തുടർന്ന് ക്ഷേത്രസന്നിധിയിൽ ആലുവിളക്കും ഗരുഡൻ തൂക്കവും നടന്നു.

പൂർണമായും തടികൊണ്ട് നിർമ്മിച്ചതാണ് ആലുവിളക്ക്. ആലുവിളക്കിൽ ദീപം തെളിച്ച് ഭക്തർ തോളിലേറ്റുകയും ഇതേ സമയം ഗരുഡമുഖധാരികളായ രണ്ട് തൂക്കക്കാർ ആലുവിളക്കിന്റെ മുകളിലിരുന്ന് പയറ്റുമുറകൾ പ്രദർശിപ്പിക്കുകയും ചെയ്ത കാഴ്ച മനോഹരമായിരുന്നു. ആലുവിളക്കിനൊപ്പം ചമയവിളക്കുകളുടെ അകമ്പടിയുമുണ്ടായിരുന്നു.

തുടർന്ന് രാവിലെ ഊരായ്മ തൂക്കത്തോടെ വഴിപാട് തൂക്കം ആരംഭിച്ചു. മുറിക്രമം അനുസരിച്ചു തൂക്കവില്ലിൽ വഴിപാട് തൂക്കം നടന്നു. ഓരോതവണ തൂക്കവില്ല് തൂക്കക്കാരുമായി ക്ഷേത്രത്തിന് വലംവയ്ക്കുന്നതിന് വളയം എന്നാണ് പറയുന്നത്. ഇന്നലെ 42-ാമത് വളയം ഏഴംകുളം വടക്കേമുറിയുടെ തൂക്കത്തിൽ തൂക്കക്കാർ ഒരേസമയം മൂന്ന് കുട്ടികളെയെടുക്കുന്ന ഈ വർഷത്തെ ആദ്യ വളയതൂക്കം നടന്നു.

ഉച്ചയ്ക്ക് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം നടന്നു. പകൽ ചൂട് ബുദ്ധിമുട്ടിച്ചെങ്കിലും വൈകുന്നേരത്തോടെ തൂക്കത്തിന്റെ വേഗം വർദ്ധിച്ചു. വൈകുന്നേരത്തും രാത്രിയിലും വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. തൂക്കം ഇന്ന് അർദ്ധരാത്രിയോടെ സമാപിക്കും.

അകെ വളയം തൂക്കം

196