ഒടുവിൽ സ്റ്റീവ് ബക്നർ കുറ്റം സമ്മതിച്ചു, സച്ചിനെ ഔട്ട് വിളിച്ചത് തെറ്റായിപ്പോയി
ലണ്ടൻ : 2003 ഡിസംബറിൽ നടന്ന ബ്രിസ്ബേൻ ടെസ്റ്റിൽ സച്ചിൻ ടെൻഡുൽക്കറെ എൽ.ബി.ഡബ്ളിയുവിലൂടെ പുറത്താക്കിയ തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് 22 വർഷങ്ങൾക്ക് ശേഷം സമ്മതിച്ച് വിൻഡീസുകാരനായ വിവാദ അമ്പയർ സ്റ്റീവ് ബക്നർ. കരിയറിൽ ചിലപ്പോൾ തെറ്റുകൾ പറ്റാമെന്നും അത് അത്തരത്തിലുള്ള ഒന്നായിരുന്നുവെന്നും പക്ഷേ ആളുകൾ ഇപ്പോഴും അതേക്കുറിച്ച് ചർച്ച ചെയ്യുന്നുവെന്നും ഒരഭിമുഖത്തിൽ ബക്നർ പറഞ്ഞു.
ഇപ്പോൾ 79 വയസുകാരനായ ബക്‌നർ 120-ലധികം ടെസ്റ്റുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഒന്നിലധികം ലോകകപ്പുകളിലെ അമ്പയറിംഗ് പാനലിലും ഉണ്ടായിരുന്നു. ബ്രിസ്ബേനിൽ ജാസൺ ഗില്ലസ്പി എറിഞ്ഞ പന്ത് സച്ചിന്റെ പാഡിൽ കൊണ്ട പ്പോൾ,പന്ത് സ്റ്റംപിന് മുകളിലൂടെയാണ് പോവുകയെന്ന് വ്യക്തമായിരുന്നിട്ടും ബക്‌നർ വിരലുയർത്തുകയായിരുന്നു. സച്ചിനും കമന്റേറ്റർമാരും ഈ തീരുമാനത്തിൽ അതിശയം പ്രകടിപ്പിച്ചിരുന്നു. ഡി.ആർ.എസ് ഇല്ലാത്ത കാലമായതിനാൽ തീരുമാനത്തെ ചോദ്യം ചെയ്യാനും സച്ചിന് കഴിഞ്ഞില്ല.
ഇതുമാത്രമല്ല പല തവണ സംശയജനകമായ തീരുമാനത്തിലൂടെ സച്ചിനെ ഔട്ട് വിധിച്ചതിന്റെ പേരിൽ ഇന്ത്യൻ ആരാധകരുടെ മനസിൽ വെറുക്കപ്പെട്ടവനായി മാറിയ അമ്പയറാണ് ബക്നർ.