പാരിപ്പള്ളി മെഡി. കോളേജിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിലച്ചു

Wednesday 25 February 2026 12:26 AM IST

 നിലവിൽ നടക്കുന്നത് അടിയന്തര ശസ്ത്രക്രീയകൾ മാത്രം

കൊല്ലം: ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണ സമരത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരത്തെ തീയതി നിശ്ചയിച്ച് നടത്തുന്ന അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ പൂർണമായും നിലച്ചു. സമരം ആരംഭിച്ച ശേഷമുള്ള കഴിഞ്ഞ ഒൻപത് ദിവസത്തിനിടയിൽ 150 ഓളം ശസ്ത്രക്രിയകളാണ് മുടങ്ങിയത്.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഒന്നും രണ്ടും മാസം മുമ്പേ തീയതി നിശ്ചയിച്ചവയാണ്. ശസ്ത്രക്രിയയുടെ തലേ ദിവസമോ ഒന്നോ രണ്ടോ ദിവസം മുമ്പോ ഒ.പിയിലെത്തി ഡോക്ടറെ കണ്ട് അഡ്മിറ്റായാണ് ശസ്ത്രക്രിയ നടത്തുന്നത്. സ്ഥിരം ഡോക്ടർമാർ ഒ.പികളിൽ എത്താത്തതിനാൽ കഴിഞ്ഞ 9 ദിവസങ്ങളിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നവർക്ക് അഡ്മിറ്റാവാൻ കഴിഞ്ഞില്ല. അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. നേരത്തെ 1700 പേർ വരെ എത്തിയിരുന്നിടത്ത് ഇന്നലെ മെഡിക്കൽ കോളേജിലെ ഒ.പിയിൽ 1475 പേർ മാത്രമാണെത്തിയത്. ഹൗസ് സർജന്മാരുടെ നേതൃത്വത്തിലാണ് കൂടുതൽ ഒ.പികളും പ്രവ‌ർത്തിക്കുന്നത്. സീനിയർ റെസിഡന്റുമാരും ജൂനിയർ റെസിഡന്റുമാരും വിരലിലെണ്ണാവുന്നവരെയുള്ളു.

 ശസ്ത്രക്രിയ വിഭാഗങ്ങളും ആഴ്ചയിൽ നടന്നിരുന്ന ശരാശരി ശസ്ത്രക്രിയകളും ജനറൽ സർജറി- 35 ഓർത്തോ- 20 ഒഫ്താൽ- 25 ഇ.എൻ.ടി- 40

 വാർഡുകൾ ഒഴിയുന്നു

മെഡിക്കൽ കോളേജിൽ ആകെ 425 കിടക്കകളാണ് ആകെയുള്ളത്. ഇവയ്ക്ക് പുറമേ തറയിൽ സഹിതം നേരത്തെ 450 ഓളം പേർ സമരം ആരംഭിക്കുന്നതിന് മുമ്പ് കിടത്തി ചികിത്സിച്ചിരുന്നു. ഇപ്പോൾ കിടത്തി ചികിത്സയിൽ ഉണ്ടായിരുന്നവരുടെ എണ്ണം 200 ആയി ഇടിഞ്ഞു. പത്ത് വെന്റിലേറ്റർ ഐ.സി.യു കിടക്കകളിലും ഇവിടെ എപ്പോഴും രോഗികൾ ഉണ്ടായിരിക്കുന്നതാണ്.എന്നാൽ ഇന്നലെ രണ്ട് പേരെയുള്ളു. എപ്പോഴും രോഗികൾ ഉണ്ടാകാറുള്ള 25 സ്റ്റെപ്പ് ഡൗൺ ഐ.സി.യു കിടക്കകളിൽ ഇന്നലെ ഒരാൾ പോലും ഉണ്ടായിരുന്നില്ല.