ആഗോള അയ്യപ്പ സംഗമം വിജിലൻസ് അന്വേഷണം തുടങ്ങി

Wednesday 25 February 2026 1:36 AM IST

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ വിജിലൻസ് പൂജപ്പുര യൂണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നന്ദൻകോട്ടെ ആസ്ഥാനത്ത് വിജിലൻസ് സംഘം ഇന്നലെ പരിശോധന നടത്തി.

ബോർഡിന് കോടികൾ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് അന്വേഷണം. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചു. ദേവസ്വം കമ്മിഷണറിൽ നിന്നും അക്കൗണ്ട്സ് ഓഫീസറിൽ നിന്നും വിശദാംശങ്ങൾ തേടി. 7.55 കോടി രൂപ ഒറ്റ ദിവസം കൊണ്ട് ചെലവായതെങ്ങനെ, നടക്കാത്ത ഭജനയ്ക്ക് ബിൽ, ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനു നൽകിയ തുക എന്നിവയാണ് പ്രധാനമായും അന്വേഷിച്ചത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ച്ചർ നൽകിയ ബില്ലുകളുടെ പകർപ്പും സംഘം ശേഖരിച്ചു. സ്‌പോൺസർമാർ, ബോർഡിന് ലഭിച്ച തുകയുടെ രേഖകൾ എന്നിവയുമെടുത്തു. ഐ.ഐ.ഐ.സിക്ക് നൽകിയത് അഡ്വാൻസ് മാത്രമാണെന്നും ബില്ലിന് തുക നൽകിയിട്ടില്ലെന്നും ബോർഡ് അറിയിച്ചു. 400 ബില്ലുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ച്ചർ നൽകിയിട്ടുള്ളത്.

കൂടുതൽ രേഖകൾ ഐ.ഐ.ഐ.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നു ലഭിക്കുമെന്നും ബോർഡ് വിജിലൻസിനെ അറിയിച്ചു. ഐ.ഐ.ഐ.സിയുടെ ചവറയിലുള്ള ഓഫീസിലും പരിശോധന നടത്തും.

കണക്കുകൾ തയാറാക്കാൻ ചുമതലപ്പെടുത്തിയ ടാസ്‌ക് ഫോഴ്സിന്റെ ആദ്യ യോഗം ഇന്ന് ചേരും. ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചെങ്കിലും ബോർഡിന്റെ അക്കൗണ്ട്സ് വിഭാഗമാണ് ബില്ലുകൾ പരിശോധിക്കുന്നത്.