മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; വലഞ്ഞ് രോഗികൾ, വീണ്ടും ചർച്ച നടത്താനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ സമരം ചെയ്യുന്ന ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി വീണാ ജോർജ് ധനമന്ത്രി കെ എൻ ബാലഗോപാലുമായും ചർച്ച നടത്തും. ഇതിനുശേഷമായിരിക്കും കെജിഎംസിടിഎയുമായുള്ള (കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ)
ചർച്ച നടക്കുക. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് പത്താം ദിനത്തിലേക്ക് കടക്കുകയാണ്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവച്ചിട്ട് ഇന്ന് ഏഴ് ദിവസമാകും. ശമ്പളപരിഷ്കരണ കുടിശിക അനുവദിക്കുക, മതിയായ തസ്തിതകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിയുമായും കെജിഎംഒഎ സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, തലസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലെയും ഡോക്ടർമാർ കൂട്ടഅവധിയെടുത്തതോടെ രോഗികളുടെ അവസ്ഥ ദയനീയമായിരിക്കുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ കൂട്ടിരിപ്പുകാരും ദുരിതത്തിലായി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതികളിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഡോക്ടർ ബിന്ദു സുന്ദറിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജിഎംഒഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപത്രികൾ വരെ ദുരിതം നീളുകയാണ്.
നൂറുകണക്കിന് രോഗികളാണ് പണിമുടക്ക് അറിയാതെ ആശുപത്രികളിലെത്തി മണിക്കൂറുകൾ കാത്തുനിന്ന് നിരാശയോടെ മടങ്ങിയത്. രോഗികൾ പണമില്ലെങ്കിലും സ്വകാര്യ ആശുപത്രികളിലേയ്ക്ക് പോയി. അത്യാഹിത വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. സസ്‌പെൻഷനിൽ ആയ ഡോക്ടർ ബിന്ദു സുന്ദറിനെതിരായ നടപടി അന്യായമെന്നാണ് ഡോക്ടർമാരുടെ വാദം. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്.