'കൃഷ്ണമണികൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണെന്ന് പറഞ്ഞില്ല'; തൃശൂർ മെഡിക്കൽ കോളേജിനെതിരെ പരാതി
തൃശൂർ: ചികിത്സാപിഴവിനെ തുടർന്ന് കൃഷ്ണമണികൾ നീക്കേണ്ടി വന്നെന്ന പരാതിയുമായി യുവാവും കുടുംബവും രംഗത്ത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെയാണ് തൃക്കൂർ സ്വദേശി സനൂപും മാതാവ് വത്സലയും രംഗത്തെത്തിയിരിക്കുന്നത്. തൃശൂർ ജനറൽ ആശുപത്രിയിലെ ഡോ. പ്രവീണിനെതിരെയും കുടുംബം കൈക്കൂലി ആരോപണം നടത്തിയിട്ടുണ്ട്. തുടർചികിത്സയ്ക്കായാണ് സനൂപ് ഇവിടെയെത്തിയത്.
'സൗജന്യമായി മരുന്ന് ലഭിക്കുന്നതിനായി ഡോക്ടറുടെ ഒപ്പ് വേണമായിരുന്നു. ഒപ്പിടേണ്ട ഫയലുകളുമായി ഡോ. പ്രവീണിന്റെ മുറിയിലേക്ക് കയറിച്ചെന്നപ്പോള്‍ ഒരു സ്ത്രീ 200 രൂപ ഡോക്ടർക്ക് കൊടുക്കുന്നതാണ് കണ്ടത്. ഇത് കണ്ടെന്ന് അറിഞ്ഞതോടെ എന്റെ കൈയിലിരുന്ന ഫയലുകൾ വാങ്ങി ഡോക്ടർ വലിച്ചെറിഞ്ഞു. അനുവാദമില്ലാതെ മുറിയിൽ പ്രവേശിച്ചെന്ന് പറഞ്ഞ് നഴ്സുമാരും ഡോക്ടറും ചേർന്ന് ശാസിച്ചു.
പത്തുമണിക്കുള്ളിൽ ഫയലിൽ ഒപ്പിട്ട് നൽകണമെന്ന് പറഞ്ഞപ്പോൾ നഴ്സ് ഡോക്ടറുടെ ഒപ്പ് വാങ്ങിതരുകയായിരുന്നു. എന്നാൽ പണം നൽകാതെ ഡോക്ടർ ചികിത്സിക്കാൻ വരില്ലെന്ന് സമീപത്തുള്ള രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. മൂന്ന് ദിവസം പിന്നിട്ടിട്ടും മകനെ തിരിഞ്ഞുനോക്കാതെ വന്നപ്പോൾ തൃശൂർ ടൗണിലുള്ള ഡോക്ടറുടെ ക്ലിനിക്കിലെത്തി 1500 രൂപ നൽകി. നാട്ടുകാർ മകനെ കാണാൻ വരുമ്പോൾ ചായയ്ക്കായി ഞങ്ങൾക്ക് നൽകിയ പത്തും അമ്പതും നുള്ളിപ്പെറുക്കിയാണ് ഡോക്ടർക്ക് കൊടുത്തത്. പണം കൊടുത്ത് പിറ്റേ ദിവസമാണ് ഡോക്ടർ മകനെ നോക്കാൻ വന്നത്'- വത്സല ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് തൃശൂര്‍ മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി സനൂപും കുടുംബും മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്. 2023ൽ കാൽ മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തിയ സനൂപിന്റെ ഇരുകണ്ണുകളും നഷ്ടമായെന്നാണ് പരാതി. മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന് സനൂപിനും കുടുംബത്തിനും ഇനിയും മനസിലായിട്ടില്ല.
ടൈൽസ് പണിക്ക് പോയാണ് സനൂപ് കുടുംബം നോക്കിയിരുന്നത്. മുട്ടുവേദന ജോലിയെടുക്കുന്നതിന് തടസമായതോടെ ചികിത്സിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആശുപത്രിയുടെ തറയിൽ കിടത്തി ആദ്യം മുട്ടുവേദനയ്ക്കുള്ള ചികിത്സ തുടങ്ങി. കൈയിൽ ക്യാനുല ഇട്ട സ്ഥലത്ത് വേദനയും തടിപ്പും അനുഭവപ്പെട്ടതോടെ നഴ്സുമാരോട് പറഞ്ഞെങ്കിലും ആരും ഗൗനിച്ചിരുന്നില്ല. തുടർന്ന് സനൂപിന്റെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. ഇതിനുശേഷമാണ് യുവാവിനെ ഐസിയുവിലേക്ക് മാറ്റിയത്. സനൂപിന്റെ രോഗാവസ്ഥയെക്കുറിച്ച് ആശുപത്രി അധികൃതർ കുടുംബത്തോട് ഒന്നും പറഞ്ഞില്ല. പിന്നീട് കണ്ണിന് ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചു. കൃഷ്ണമണികൾ നീക്കം ചെയ്യാനായുള്ള ശസ്ത്രക്രിയ ആണെന്ന് കുടുംബത്തോട് നേരിട്ട് പറഞ്ഞിരുന്നില്ല.