'നടന്നത് ഏറ്റവും വലിയ ഡാറ്റ ചോർത്തൽ, കോടതി കേസെടുക്കാൻ നിർദേശിക്കണം'; രേഖകൾ പുറത്തുവിട്ട് ചെന്നിത്തല
തിരുവനന്തപുരം: ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോർന്നെന്ന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ തേടി സ്‌പാർക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോർച്ചയുടെ നഗ്നമായ ഉദാഹരണമാണ് ഇതെന്നും വാർത്താസമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കെെമാറിയ കത്തും രമേശ് ചെന്നിത്തല പുറത്തുവിട്ടു.
'മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിൽ ഓഫീസ് കത്തയക്കില്ല. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട സാംബശിവ റാവു ആണ് ഡാറ്റ എടുക്കാൻ സ്‌പാർക്കിന് കത്തയച്ചത്. എല്ലാ വകുപ്പുകളിൽ നിന്നും ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ചു.
കെ സ്മാർട്ട് വഴി എക്സൽ ഷീറ്റുകൾ ആക്കി നൽകാൻ ആവശ്യപ്പെട്ടു. പിആർഡി സ്‌പെഷ്യൽ സെക്രട്ടറിക്ക് വിവരങ്ങൾ കെെമാറാനായിരുന്നു നിർദേശം. മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെയും വ്യക്തി വിവരങ്ങൾ ശേഖരിച്ചു. ഏറ്റവും വലിയ ഡാറ്റ ചോർത്തലാണ് നടന്നത്. മുഖ്യമന്ത്രി നേരിട്ട് നിർദേശിച്ച പ്രകാരമാണ് ഇത്തരമൊരു നീക്കം ഉണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഡാറ്റ ചോർത്തൽ. സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണിത്. 2026 ഫെബ്രുവരി മാസത്തിന് മുൻപ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകണമെന്ന് അറിയിച്ചതാണ് കത്ത് അയച്ചത്.
ഉദ്യോഗസ്ഥരുടെ പേര്, ഫോൺ നമ്പർ. ജോലി അടക്കമുള്ള എല്ലാ വ്യക്തി വിവരങ്ങളും ചോദിച്ചിരുന്നു. വിവരങ്ങൾ പിആർഡി ഡയറക്ടർ ഈ മാസം 12 ന് മുൻപ് കെെമാറണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇത്തരത്തിൽ കത്തയച്ചത്. ഇക്കാര്യത്തിൽ കോടതി കേസെടുക്കാൻ നിർദേശിക്കണം. ഹെെക്കോടതി ജഡ്ജിമാർക്ക് ഉൾപ്പടെ മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയിട്ടുണ്ട്'- രമേശ് ചെന്നിത്തല ആരോപിച്ചു.
അതേസമയം, ഇന്ന് രാവിലെ രമേശ് ചെന്നിത്തല ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് സന്ദർശനം നടത്തി. സഭാ അദ്ധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക ബാവയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. സഭയിലെ മറ്റ് ബിഷപ്പ്മാരും സഭ ആസ്ഥാനത്ത് ഉണ്ടായിരുന്നു. ശേഷം എൻഎസ്എസ് ആസ്ഥാനത്തും രമേശ് ചെന്നിത്തല സന്ദർശം നടത്തി.