'വീണാ ജോർജിന് പരിക്ക് പറ്റാൻ അവരെ സ്പർശിക്കണമെന്നില്ല , ഉത്തരവാദികൾ പ്രതിഷേധക്കാരാണ്'
തിരുവനന്തപുരം: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ മന്ത്രിയെ പിന്തുണച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വീണാ ജോർജിന് പരിക്ക് പറ്റാൻ പ്രതിഷേധക്കാർ അവരെ സ്പർശിക്കണമെന്നില്ലെന്ന് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. പെട്ടെന്ന് തിരിയുമ്പോൾ ഉളുക്കിയാലും കഴുത്തിന് പരിക്ക് പറ്റാം. അതിന്റെ കാരണം അവിടെ നടന്ന പ്രതിഷേധമാണ്. ഉത്തരവാദികൾ പ്രതിഷേധക്കാരുമാണ്. കരിങ്കൊടി കാട്ടുന്നതും മുദ്രാവാക്യം വിളിക്കുന്നതും ഒന്നുമല്ല വിഷയം. ഒരാളിന്റെ, പ്രത്യേകിച്ച് സ്ത്രീയപടെ തൊട്ടടുത്തെത്തി പ്രതിഷേധക്കാർ ( പുരുഷൻമാർ) ഇങ്ങനെ പെരുമാറുന്നത് മര്യാദകേടാണെന്നും ശ്രീജിത്ത് പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്
വീണ ജോർജിന്റേത് അഭിനയം ആണെന്ന് പറയുന്നവരുണ്ട്.
അവർ ആക്രമിക്കപ്പെടുന്നത് കണ്ടില്ലല്ലോ എന്ന് പറയുന്നവരുണ്ട്.
അക്കൂട്ടർ മനസ്സിലാക്കണം: വീണ ജോർജിന് പരിക്ക് പറ്റാൻ പ്രതിഷേധക്കാർ അവരെ സ്പർശിക്കണമെന്നില്ല.
പെട്ടെന്ന് തിരിയുമ്പോൾ ഉളുക്കിയാലും കഴുത്തിന് പരിക്ക് പറ്റാം.
അതിന്റെ കാരണം അവിടെ നടന്ന പ്രതിഷേധമാണ്. ഉത്തരവാദികൾ പ്രതിഷേധക്കാരുമാണ്.
കരിങ്കൊടി കാട്ടുന്നതും മുദ്രാവാക്യം വിളിക്കുന്നതും ഒന്നുമല്ല വിഷയം. ഒരാളിന്റെ (പ്രത്യേകിച്ച് ഒരു സ്ത്രീയുടെ) തൊട്ടടുത്തെത്തി പ്രതിഷേധക്കാർ (പ്രത്യേകിച്ച് പുരുഷന്മാർ) ഇങ്ങനെ പെരുമാറുന്നത് മര്യാദകേടാണ് എന്നതാണ് വിഷയം.
പല വിഷയങ്ങളിലും വീണ ജോർജിനെ ഞാനും വിമർശിക്കാറുണ്ട്. എന്നാൽ ഇങ്ങനെയല്ല അവരോട് നമ്മുടെ പ്രതിഷേധം അറിയിക്കേണ്ടത്.
വീണ ജോർജിന്റേത് അഭിനയം ആണെന്ന് ആക്ഷേപിക്കുന്ന പ്രതിഷേധക്കാർ ഇത്രയും ഓർക്കണം: അങ്ങനെ ആണെങ്കിൽ പോലും, അതിനുള്ള സാഹചര്യം ഒരുക്കിയത് നിങ്ങളാണ്.
കെ എസ് യുവിലെ പുരുഷന്മാരാണ്, പെൺകുട്ടികളല്ല വീണ ജോർജിന്റെ തൊട്ടുമുന്നിലെത്തി പ്രതിഷേധിച്ചത്.
ഒരു വശത്തു നിന്നല്ല, അവരുടെ വഴിയിലേക്ക് കടന്നു ചെന്നാണ് മുദ്രാവാക്യം വിളിച്ച്, കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.
വീണ ജോർജിന് ഗുരുതരമായ പരിക്കുണ്ടോ, ആശുപത്രിയിൽ അഡ്മിറ്റ് ആകാനുള്ള പരിക്കുണ്ടോ എന്നതൊന്നും നമ്മളല്ല വിലയിരുത്തേണ്ടത്.
പരിക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും രാഷ്ട്രീയമായി ഈ വിഷയങ്ങൾ ഉപയോഗിക്കപ്പെടും എന്ന് തിരിച്ചറിയാനുള്ള ബോധം പ്രതിഷേധക്കാർക്ക് ഉണ്ടാവണമായിരുന്നു. പ്രത്യേകിച്ച് വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം ഉണ്ടായതിന് ശേഷം.
വധശ്രമമാണ് നടന്നതെന്നൊക്കെ ഗോവിന്ദൻ മാഷിനെക്കൊണ്ട് പറയിച്ചതിന്റെ ഉത്തരവാദിത്തം കെ എസ് യുവിന് തന്നെയാണ്.
ഉമ്മൻ ചാണ്ടി കല്ലേറ് കൊണ്ടപ്പോഴും, നരേന്ദ്ര മോദി ഫ്ലൈഓവറിൽ തടയപ്പെട്ടപ്പോഴും ആ സംഭവങ്ങളെ എതിർത്തവർക്ക് വീണ ജോർജിനെതിരായ പ്രതിഷേധത്തെ ന്യായീകരിക്കാൻ കഴിയില്ല.
ഈ വിഷയത്തിൽ വീണ ജോർജിനൊപ്പം.