കൊച്ചിയിൽ ഹണി ട്രാപ്പ് സംഘത്തിന്റെ ക്രൂരമർദ്ദനം ശ്രവണ - സംസാര ശേഷിയില്ലാത്ത യുവാവിന്റെ വരിയെല്ല് ഇടിച്ചൊടിച്ചു
യുവതിയടക്കം 4 പേർ അറസ്റ്റിൽ
കൊച്ചി: ശ്രവണ - സംസാര വൈകല്യമുള്ള യുവാവിനെ ഹണിട്രാപ്പ് സംഘം മർദ്ദിച്ച് വാരിയെല്ലുകൾ ഒടിച്ചു. കൊല്ലം നല്ലില സ്വദേശിയായ 30കാരനാണ് യുവതിയുൾപ്പെട്ട അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദ്ദനത്തിന് ഇരയായത്.
കേസിലെ ഒന്നാം പ്രതി നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ വീട്ടിൽ സഫീന (സഫാന ഷുക്കൂർ-27), തൃപ്പൂണിത്തുറ ഇരുമ്പനം മനയിൽ മഠം വീട്ടിൽ അമൽ വേണുഗോപാൽ(32), വൈറ്റില ഷൈൻ റോഡിൽ കോയിത്തറ വീട്ടിൽ രാഹുൽ (23), മരട് കുറുവാനിപ്പാടം വീട്ടിൽ ആനന്ദ് മുരുകൻ (29) എന്നിവരെ കടവന്ത്ര പൊലീസ് പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. അഞ്ചാം പ്രതിയെ പിടികൂടാനുണ്ട്. എറണാകുളം പനമ്പിള്ളിനഗറിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി നഗ്നരംഗങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പദ്ധതിയാണ് യുവതിയും സംഘവും ഒരുക്കിയിരുന്നത്.
ഫുഡ് ഡെലിവറി ജോലിക്കാരനായ 30 കാരൻ ഏതാനും മാസം മുമ്പാണ് കൊച്ചിയിലെത്തിയത്. ഇൻസ്റ്റഗ്രാമിൽ സജീവമായ ഇയാൾ സഫീനയുമായി സൗഹൃദത്തിലായി. പ്രണയം നടിച്ച സഫീന, യുവാവിനെ ഹണിട്രാപ്പ് ലക്ഷ്യത്തോടെ ലോഡ്ജിലേക്ക് ക്ഷണിച്ചു. ആദ്യം യുവാവ് തയ്യാറായില്ലെങ്കിലും ഒടുവിൽ സഫീനയുടെ നിർബന്ധത്തിന് വഴങ്ങി കഴിഞ്ഞ ഞായറാഴ്ച പനമ്പിള്ളിനഗറിലെ ലോഡ്ജിലെത്തി. സഫീനയുടെ കാമുകനും സുഹൃത്തുക്കളും സമീപത്തെ മുറിയിൽ തമ്പടിച്ചിരുന്നു. ലൈംഗിക ബന്ധത്തിന് സഫീന നിർബന്ധിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. മുറിയിലേക്ക് അതിക്രമിച്ചുകയറിയ അമൽ വേണുഗോപാലും സംഘവും യുവാവിനെ ക്രൂരമായി മർദ്ദിച്ചു. വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി. പേഴ്സിൽ നിന്ന് എ.ടി.എം. കാർഡ്, ആധാർ കാർഡ്, പണം എന്നിവ കൈക്കലാക്കി ലോഡ്ജിൽ നിന്ന് കടന്നുകളഞ്ഞു.