ലക്ഷദ്വീപിൽ വ്യോമസേനയുടെ സംയുക്ത സമുദ്രാഭ്യാസം

Thursday 26 February 2026 1:45 AM IST

തിരുവനന്തപുരം: ലക്ഷദ്വീപിലും മിനിക്കോയ് ദ്വീപസമൂഹത്തിലുമായി ദക്ഷിണവ്യോമസേനാ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംയുക്ത സമുദ്രാഭ്യാസം നടത്തി. സായുധസേനാ സ്പെഷ്യൽ ഓപ്പറേഷൻസ് ഡിവിഷനും ഇന്ത്യൻ തീരസംരഷണ സേനയും ചേർന്ന് 'കളരി ലീപ്പ്" എന്ന പേരിലായിരുന്നു അഭ്യാസം.

വ്യോമ ദൗത്യങ്ങൾ, വ്യോമ നാവിക ആക്രമണം, ശത്രു കപ്പലുകൾക്കെതിരേ ആക്രമണം, തെരച്ചിലും രക്ഷാപ്രവർത്തനവും തുടങ്ങിയവ സംയുക്ത അഭ്യാസത്തിലുണ്ടായിരുന്നു. വ്യോമസേനയുടെ സുഖോയ്-30 യുദ്ധ വിമാനങ്ങൾ, എഎൻ-32 വിമാനങ്ങൾ, എം.ഐ-17 ഹെലികോപ്ടറുകൾ എന്നിവ പങ്കെടുത്തു. തീര സംരക്ഷണ സേന കപ്പലുകളും ജെമിനി ബോട്ടുകളും വിന്യസിച്ചു. തെരച്ചിലിനും രക്ഷാദൗത്യങ്ങൾക്കും സേനയെ എത്തിക്കുന്നതിനായി ഡോണിയർ- 228 വിമാനങ്ങളും വിന്യസിച്ചു. പാരച്യൂട്ടിലൂടെ സേനാംഗങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതും തുടർന്നുള്ള വ്യോമ നാവിക ആക്രമണങ്ങളും സായുധ സേനാ സ്പെഷ്യൽ ഓപ്പറേഷൻസ് ഡിവിഷൻ ഏകോപിപ്പിച്ചു.