കളക്ടർ വി.ആർ.വിനോദ് പടിയിറങ്ങുന്നു
മലപ്പുറം: ജില്ലാ കളക്ടർ വി.ആർ.വിനോദ് കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നു. ലാൻഡ് റവന്യൂ വകുപ്പിൽ ജോയിന്റ് കമ്മീഷണറായാണ് സ്ഥലം മാറ്റം. പകരം ആരോഗ്യ, കുടുംബക്ഷേമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ വിനയ് ഗോയൽ ജില്ലയുടെ പുതിയ കളക്ടറാകും. വെള്ളിയാഴ്ച രാവിലെ അദ്ദേഹം ചുമതലയേൽക്കും. 2015ലെ കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആർ.വിനോദ് 2023 ഒക്ടോബർ 20നാണ് മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടർ ആയിരിക്കെയാണ് മലപ്പുറത്ത് കളക്ടറായി എത്തിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള പ്രവർത്തന മികവിൽ ജില്ല അഭിമുഖീകരിച്ചത് നാലു തിരഞ്ഞെടുപ്പുകളെയായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് , വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് , 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ നേതൃപാടവം പ്രകടമായിരുന്നു.ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, ഭിന്നശേഷി വിഭാഗത്തോടുള്ള കരുതൽ, മാലിന്യ നിർമ്മാർജനം തുടങ്ങിയ മേഖലകളിലെ കളക്ടറുടെ ഇടപെടലുകൾ ശ്രദ്ധേയവും വേറിട്ടതുമായി.
ഭിന്നശേഷിക്കാർക്കൊപ്പം
- ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ മികച്ച ജില്ലാഭരണകൂടത്തിനുള്ള പുരസ്കാരം ലഭ്യമാക്കി.
- 'ഒപ്പം' എന്ന പേരിൽ അവർക്കായി തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങളും ഏറെ ശ്രദ്ധേയമായി.
- വി.ആർ.വിനോദിന്റെ നേതൃത്വത്തിൽ അവധി ദിവസങ്ങളിലുൾപ്പെടെ ഭിന്നശേഷിക്കാർക്കായി പി.എസ്.സി പരിശീലനം നൽകി. ഈ പരിശീലനം വഴി സർക്കാർ ജോലി ലഭിച്ചവരുണ്ട്.
- ഭിന്നശേഷിക്കാരെസ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആക്സസ് കഫേകൾ ആരംഭിച്ചു. നിലവിൽ ഭിന്നശേഷിക്കാർ നടത്തുന്ന രണ്ട് കഫേകളാണ് സിവിൽ സ്റ്റേഷനിലുള്ളത്.
- ജില്ലയിലെ എല്ലാ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് കളക്ടർ മുൻകൈയെടുത്തു.
- ഭിന്നശേഷിക്കാർക്ക് ചെസ് പരിശീലനം ഉൾപ്പെടെ കായിക പരിശീലനങ്ങളും വിനോദ പരിപാടികളും നടത്തി.