'മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു,​ മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ '

Thursday 26 February 2026 2:30 AM IST

തിരുവനന്തപുരം: മികച്ച അഭിനേതാക്കളുടെ കടന്നുവരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുവെന്ന് നടനും സംവിധായകനുമായ ജോയി മാത്യു. കണ്ണൂരിൽ കെ.എസ്.യുവിന്റെ പ്രതിഷേധ പ്രകടനത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ പശ്ചാത്തലത്തിലാണ് ജോയി മാത്യുവിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹം ഇക്കാര്യം കുറിച്ചത്.

എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണെന്ന് ഫേസ്ബുക്കിൽ ജോയി മാത്യു കുറിച്ചു. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ് ,​ മികച്ച അഭിനേതാക്കൾക്കൊപ്പം,​ നാടകം വളരട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യറും വീണാ ജോർജിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മൈലപ്ര ബഥനി സ്കൂളിലെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ പെൺകുട്ടിയുടെ അഭിനയ പാടവത്തോടെയാണ് വർഷങ്ങൾക്ക് ശേഷവും വീണാ ജോർജ് കണ്ണൂരിൽ അഭിനയിച്ച് തകർത്തതെന്ന് അലോഷ്യസ് സേവ്യർ വിമർശിച്ചു. കെ.എസ്.യു പ്രവർത്തകർ കൈയേറ്റം ചെയ്തിട്ടല്ല മന്ത്രിക്ക് പരിക്കേറ്റത് എന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ഏതെങ്കിലും ദൃശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

മലയാള സിനിമയ്ക്ക് മഹാനടനെ സമ്മാനിച്ച പത്തനംതിട്ടയ്ക്ക് ഒറു മഹാനടിയെ കൂടി സമ്മാനിച്ചിരിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും പരിഹസിച്ചിരുന്നു. ലാലേട്ടന്റെ വിരലുകളും കൺപീലികളും വരെയാണ് അഭിനയിക്കുന്നതെങ്കിൽ വീണചേച്ചിയുടെ പിടലിയും കൈയിലെ വട്ടച്ചൊറി വലുപ്പത്തിലെ മുറിവും വരെ അഭിനയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.