മന്ത്രി വീണയുടെ കഴുത്തിലെ ക്ഷതം; എംആർഐ സ്‌കാനിംഗിൽ ഗുരുതര പ്രശ്‌നമില്ല, കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ

Thursday 26 February 2026 7:43 AM IST

കണ്ണൂർ: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്‌ദ്ധ പരിശോധന നടത്തും. എംആർഐ സ്‌കാനിംഗിൽ ഗുരുതപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തൽ. കഴുത്തിന് നേരിയ ക്ഷതം ഉണ്ടെന്നാണ് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയത്. ഇന്ന് പത്തുമണിയോടെ മെഡിക്കൽ ബോർഡ് മീറ്റിംഗ് ചേരും.

ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, മന്ത്രി വീണാജോർജിനെ ആക്രമിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ അഞ്ച് കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്‌തു. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്‌ക്ക് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, അഹമ്മദ് യാസീൻ, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്.