കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല; സ്ഥിരീകരിച്ച് ആർപിഎഫ് സംഘം

Thursday 26 February 2026 9:33 AM IST

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോ ദൃശ്യം വ്യക്തമല്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർപിഎഫ്). ആക്രമണം നടന്നെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ആർപിഎഫ് സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. എന്നാൽ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇല്ലെന്ന് കണ്ടെത്തി.

കേസുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി), ആർപിഎഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതിനായി നടത്തിയ പരിശോധനയിലാണ് അത്തരം ദൃശ്യങ്ങൾ ഇല്ലെന്ന് വ്യക്തമായത്. സംഭവത്തിനുശേഷം ആരോഗ്യ മന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പൊലീസ് ആശുപത്രിയിൽ എത്തിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അതിന് കഴിഞ്ഞില്ല. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയെടുത്താണ് പൊലീസ് കേസുമായി മുന്നോട്ടുപോകുന്നത്. റെയിൽവേ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.

അതേസമയം, കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വീണാ ജോർജിന് ഇന്ന് വിദഗ്‌ദ്ധ പരിശോധന നടത്തും. എംആർഐ സ്‌കാനിംഗിൽ ഗുരുതപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തൽ. കഴുത്തിന് നേരിയ ക്ഷതം ഉണ്ടെന്നാണ് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയത്. ഇന്ന് പത്തുമണിയോടെ മെഡിക്കൽ ബോർഡ് മീറ്റിംഗ് ചേരും.

ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.