'സിപിഎമ്മിന്റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരണം'; പൊലീസ് പണിപ്പെട്ടാണ് വീണാ ജോർജിനെ നിയന്ത്രിച്ചതെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് ക്ഷതമേറ്റ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ആടിനെ പട്ടിയാകുന്ന പ്രചാരണമാണ് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. കോണഗ്രസ് ഇനിയും ജനകീയ പ്രതീഷേധങ്ങൾ നടത്തുമെന്നും സതീശൻ കൂട്ടിച്ചേർത്തു. ഇന്നുരാവിലെ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലായിരുന്നു സതീശൻ നിലപാട് വ്യക്തമാക്കിയത്.
'മുഖ്യമന്ത്രി ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ പച്ചക്കളളം പ്രചരിപ്പിക്കുകയാണ്. സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. മന്ത്രിയുടെ അടുത്ത് കെഎസ്യു പ്രവർത്തകർ എത്തിയിട്ടിയില്ല. പൊലീസ് പണിപ്പെട്ടാണ് വീണാ ജോർജിനെ നിയന്ത്രിച്ചത്. അവരുടെ കൈയിലെ മുറിവ് നേരത്തെ ഉള്ളതാണ്. മന്ത്രി തട്ടിവിട്ടത് പച്ചക്കള്ളമാണ്. ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യയായിരിക്കുകയാണ് അവർ. ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല. ഇപ്പോൾ സിപിഎം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചാരണമാണ്.
സ്പീക്കറുമായി കൂടിയാലോചിച്ച ശേഷമാണ് കള്ളപ്രചാരണം ആരംഭിച്ചത്. സ്പീക്കർ ഗൂഢാലോചനയിൽ പങ്കാളിയാവാൻ പാടില്ലായിരുന്നു. ആരോഗ്യ മന്ത്രിയുടെ പെടലി തിരിച്ചെന്ന് പച്ചകള്ളം പറഞ്ഞു. ഇതിലൊന്നും ഭയന്ന് പിന്മാറില്ല. ജനകീയമായ പ്രതിഷേധങ്ങൾ ഞങ്ങൾ നടത്തും. എല്‍ഡിഎഫ് നടത്തിയ മൂന്ന് ജാഥകൾ പൊളിഞ്ഞു പോയെന്ന് മനസിലായപ്പോൾ പുതുയുഗ യാത്രയെ തകർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
വീണ ജോർജ് ആക്രമിക്കപ്പെട്ടെന്ന് നുണ പറയുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പച്ചക്കള്ളമാണ് പറഞ്ഞത്. ഗോവിന്ദൻ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. ആരോഗ്യ മന്ത്രിയുടെ പെടലി തിരിച്ചെന്ന് പച്ചക്കള്ളം പറഞ്ഞത് ഗോവിന്ദനാണ്. അക്രമത്തിന് ആഹ്വാനം ചെയ്തതിന് പാർട്ടി സെക്രട്ടറിക്കെതിരെ കേസെടുക്കണം. സ്പീക്കർ തന്റെ പദവി മറന്ന് പഴയ എസ്എഫ്ഐകാരൻ ആയി. മന്ത്രിയെ വധിക്കാനായിരുന്നു ശ്രമമെന്നാണ് സിപിഎം ആരോപിക്കുന്നത്. വീണാ ജോര്‍ജിന്റെ കഴുത്തിന്റെ വലതു ഭാഗത്താണ് പരിക്കുള്ളതെന്നും കഴുത്ത് അനക്കാൻ ആകുന്നില്ലെന്നുമാണ് നേതാക്കൾ പ്രതികരിച്ചത്. മന്ത്രി നിന്നിരുന്നതിന്റെ വലതു ഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്'- വി ഡി സതീശൻ പറഞ്ഞു.