തൃപ്പൂണിത്തുറ: കോൺഗ്രസിൽ ആര് ?
കൊച്ചി: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് കെ.ബാബു എം.എൽ.എ പിന്മാറിയതോടെ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും സ്ഥാനാർത്ഥി മോഹികളുടെ ആധിക്യവും മൂലം കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കിടെ ആശയക്കുഴപ്പം രൂക്ഷമാണ്. തർക്കങ്ങളും പടലപ്പിണക്കങ്ങളും പാരമ്യത്തിലെത്തി.
അനാരോഗ്യവും മറ്റും മൂലം താൻ മത്സരിക്കില്ലെന്ന് ബാബു മാസങ്ങൾക്ക് മുമ്പേ സൂചനകൾ നൽകിയിരുന്നെങ്കിലും അവസാനം ബാബു തന്നെ രംഗത്തിറങ്ങുമെന്ന് നേതാക്കളും അണികളും പ്രതീക്ഷിച്ചു. പോരാട്ടത്തിനില്ലെങ്കിലും ബാബുവിന്റെ മണ്ഡലത്തിലെ സ്വാധീനം ചെറുതല്ല. അദ്ദേഹത്തിന്റെ പിന്തുണയില്ലെങ്കിൽ വിജയം എളുപ്പവുമല്ല.
സിനിമാതാരവും ഇപ്പോൾ തൃപ്പൂണിത്തുറയിലെ സ്ഥിരതാമസക്കാരനും കോൺഗ്രസ് സഹയാത്രികനുമായ രമേശ് പിഷാരടിയുടെ പേര് തുടക്കം മുതൽക്കേ ഉയർന്നിരുന്നു. തമ്പി സുബ്രഹ്മണ്യം, കെ.പി.സി.സി ജനറൽ സെക്രട്ടറി രാജു പി.നായർ, കെ.പി.സി.സി രാഷ്ട്രീയസമിതിയംഗം അജയ് തറയിൽ, കെ.ബാബുവിന്റെ അടുത്ത അനുയായിയായ പി.എസ്.ബാബുറാം മരട് മുനിസിപ്പൽ ചെയർപേഴ്സണായിരുന്ന ആന്റണി ആശാംപറമ്പിൽ എന്നിവരുടെ പേരുകളാണ് ചർച്ചകളിൽ സജീവം. അജയ് തറയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായിരുന്നതിനാൽ സ്വർണക്കൊള്ളക്കേസ് ഒരു ഭീഷണിയാണ്. മണ്ഡലത്തിലെ നിർണായക ഘടകങ്ങളിലൊന്നാണ് ഈഴവ വോട്ടുബാങ്ക്. ബാബുറാമിനും തമ്പി സുബ്രഹ്മണ്യത്തിനും കൂടുതൽ പരിഗണനയ്ക്ക് സാദ്ധ്യതയുണ്ട്.
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഭരണം പിടിച്ച ബി.ജെ.പിയുടെ ഭീഷണി മണ്ഡലത്തിൽ ഇടത് വലത് മുന്നണികൾക്ക് കാര്യമായുണ്ട്. നഗരസഭയിലെ വോട്ടുകളിൽ ബി.ജെ.പി സ്വാധീനം എങ്ങനെ പ്രതിഫലിക്കുമെന്നത് സസ്പെൻസാണ്. സി.പി.എം സ്ഥാനാർത്ഥിയെക്കുറിച്ചും വ്യക്തമായ ധാരണയൊന്നുമില്ല. കഴിഞ്ഞ തവണ ബാബുവിനോട് 992 വോട്ടിന് പരാജയപ്പെട്ട എം.സ്വരാജിന്റെയും കൊച്ചി കോർപ്പറേഷൻ മുൻമേയർ അഡ്വ.എം.അനിൽകുമാറിന്റെയും പേരുകൾ ചർച്ചകളിലുണ്ട്.
കൊച്ചി കോർപ്പറേഷനിലെ മൂന്ന് വാർഡുകൾ, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ, ഉദയംപേരൂർ, കുമ്പളം പഞ്ചായത്തുകൾ എന്നിവ ഉൾപ്പെട്ടതാണ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം
2021ലെ വോട്ടിംഗ് നില
സ്ഥാനാർത്ഥി : പാർട്ടി : വോട്ട് : ശതമാനം
കെ.ബാബു : കോൺ. : 65,875 : 41.14
എം.സ്വരാജ് : സി.പി.എം : 64,883 : 39.21
കെ.എസ്.രാധാകൃഷ്ണൻ : ബി.ജെ.പി: 23756 : 15.20