'ഉറ്റവർ കൂടെയില്ലാത്ത ജീവിതം ബുദ്ധിമുട്ടാണ്'; വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമാണെന്ന് പ്രിയങ്കാ ഗാന്ധി

Thursday 26 February 2026 4:08 PM IST

വയനാട്: താൻ വയനാട്ടിലെ ഓരോ കുടുംബത്തിലെയും അംഗത്തെ പോലെയാണെന്ന് പ്രിയങ്കാ ഗാന്ധി എംപി. വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമാണെന്നും അവർ കൂട്ടിച്ചേർത്തു. നിങ്ങൾക്ക് സഹായമെത്തിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതതർക്കായി കോൺഗ്രസ് നിർമിച്ചുനിൽകുന്ന 100 വീടുകളുടെ തറക്കലിടൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

'ജാതിമത വ്യത്യാസമില്ലാതെ പരസ്പരം താങ്ങായാണ് എല്ലാവരും വയനാട് ദുരന്തത്തെ നേരിട്ടത്. ഞാൻ അപ്പോൾ നിങ്ങളുടെ എംപിയായിരുന്നില്ല. എന്റെ സഹോദരൻ രാഹുൽ ഗാന്ധിയായിരുന്നു അന്ന് വയനാട്ടിലെ എംപി. ഇപ്പോൾ ഞാൻ നിങ്ങളുടെ എംപിയാണ്. ഇപ്പോൾ ഞാൻ നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. ആ സമയത്ത് നിങ്ങൾ അനുഭവിച്ച സംഘർഷത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുടുംബം പഴയതുപോലെയാക്കാൻ ശ്രമിച്ചതും ഞാൻ അറിഞ്ഞിട്ടുണ്ട്.

നിങ്ങളുടെ ഉ​റ്റവർ കൂടെയില്ലാത്ത ജീവിതം ബുദ്ധിമുട്ടാണ്. കൃഷി നഷ്ടപ്പെട്ട് ഓട്ടോറിക്ഷ ഓടിച്ച് ജീവിതം കൊണ്ടുപോകുന്ന മനുഷ്യനെ ഞാൻ കണ്ടിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ടിട്ടും ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിച്ച കരുത്തരായ യുവാക്കളെയും ഞാൻ ഇവിടെ കണ്ടു. നിങ്ങൾക്ക് നീതി ലഭിക്കുന്നതിനായി കോൺഗ്രസിലുള്ള എല്ലാവരും ശബ്ദമുയർത്തിയിട്ടുണ്ട്. പാർലമെന്റിൽ ഈ പ്രശ്നങ്ങൾ വളരെയധികം പ്രാവശ്യം ഉന്നയിച്ചിട്ടുണ്ട്. എല്ലാ എംപിമാരും കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതിനുവേണ്ടി കത്തെഴുതിയിരുന്നു. പാർലമെന്റിന് പുറത്ത് ഞങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. നിങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടി ഞങ്ങൾ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. രാഷ്ട്രീയ പാർട്ടികൾക്കും അധീതമായി നിങ്ങളുടെ ജീവിതത്തിനായി ശ്രമിച്ചിട്ടുണ്ട്'- പ്രിയങ്കാ ഗാന്ധി പറഞ്ഞു.