ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്‌ക്കും വിലക്കേർപ്പെടുത്തി സൗദി അറേബ്യ
റിയാദ്: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള പൗൾട്രി ഉത്‌പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് സൗദി അറേബ്യ. മറ്റ് 16 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും ഏർപ്പെടുത്തി. പകർച്ചവ്യാധി ഭീഷണി ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി.
എത്ര നാളത്തേക്കാണ് നിരോധനമെന്നത് വ്യക്തമല്ല. പകർച്ചവ്യാധി ഭീഷണിയൊഴിയുന്ന മുറയ്ക്ക് നിരോധനത്തിൽ പുനഃപരിശോധനയുണ്ടാകുമെന്നാണ് വിവരം. ഇന്ത്യയ്ക്ക് പുറമെ യുഎസ്, അഫ്‌ഗാനിസ്ഥാൻ, ജർമനി, ഇറാൻ, ഓസ്‌ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഉൾപ്പെടുന്നു. ചില രാജ്യങ്ങളിൽ നിന്നുള്ള പൗൾട്രി ഉത്‌പന്നങ്ങൾക്ക് 2004 മുതൽ സൗദി നിരോധനം ഏർപ്പെടുത്തിയിരുന്നു.
നിരോധനം ഇന്ത്യൻ പൗൾട്രി വ്യവസായത്തിന് കനത്ത തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇന്ത്യൻ പൗൾട്രി ഉത്‌പന്നങ്ങളുടെ പ്രധാന രാജ്യാന്തര വിപണികളിലൊന്നാണ് സൗദി. പൗൾട്രി ഇന്ത്യ എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ആറുമാസത്തിൽ മാത്രം ഇന്ത്യയിൽ നിന്ന് സൗദിയിലേയ്ക്ക് കയറ്റുമതി ചെയ്തത് 149 മില്യൺ ഡോളറിന്റെ പൗൾട്രി ഉത്‌പന്നങ്ങളാണ്. മുൻ വർഷം സമാന കാലയളവിലിത് 71.6 മില്യൺ ഡോളറായിരുന്നു. പുതിയ നിരോധനം പുറത്തുവന്നതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരിയിലും തിരിച്ചടിയുണ്ടാകുന്നതിന് കാരണമായി. വെങ്കീസ് 0.5 ശതമാനം, എച്ച് എം എ അഗ്രോ, ഒവോബൽ ഫുഡ്‌സ് എന്നിവ 1.5 ശതമാനം, ഡി എസ് എം ഫ്രഷ് 0.85 ശതമാനം എന്നിങ്ങനെയാണ് തിരിച്ചടി നേരിട്ടത്.