4.56 ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകി: മുഖ്യമന്ത്രി

Friday 27 February 2026 12:50 AM IST

പത്തനംതിട്ട: കഴിഞ്ഞ പത്ത് വർഷങ്ങളിൽ 4.56 ലക്ഷം കുടുംബങ്ങൾക്ക് പട്ടയം വിതരണം പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുമ്പഴ ലിജോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജില്ലയിൽ 106 പേർക്ക് പട്ടയം വിതരണം ചെയ്തു. റാന്നി, കോന്നി, അടൂർ, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലായി 94 എൽ.എ, എട്ട് എൽ.ടി പട്ടയങ്ങളും അയിരൂർ വില്ലേജിൽ പി.ഐ.പി കനാൽ പുറമ്പോക്കിൽ മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ നിർമ്മിച്ച നാലു വീടുകളുടെയും പട്ടയവുമാണ് വിതരണം ചെയ്തത്. പട്ടയം ഡാഷ് ബോർഡിൽ ഉൾപ്പെട്ട റാന്നി മുക്കുഴി അഞ്ച് സെന്റ് കോളനി, അരയൻപാറ എന്നീ വിഷയങ്ങളിലെ 89 പേർക്കും പട്ടയം വിതരണം ചെയ്തു.

2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ നിർമ്മിച്ച ഒൻപത് വീടുകളുടെ ആധാരവും അടൂർ താലൂക്കിൽ കെ.ഐ.പി കനാൽ പുറമ്പോക്കിൽ നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനവും ചടങ്ങിൽ നടന്നു. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എമാരായ അഡ്വ. കെ.യു.ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ, പത്തനംതിട്ട നഗരസഭാംഗം എം.എൻ.വിജയരാജ്, തിരുവല്ല സബ് കളക്ടർ സുമിത്ത് കുമാർ താക്കൂർ, എ.ഡി.എം ബി.ജ്യോതി, അടൂർ ആർ.ഡി.ഒ എം.ബിപിൻ കുമാർ, എൽ.ആർ ഡെപ്യുട്ടി കളക്ടർ കെ.എച്ച്.മുഹമ്മദ് നവാസ്, മുത്തൂറ്റ് ഫിൻകോർപ്പ് ചീഫ് എക്‌സി. ഓഫീസർ ഷാജി വർഗീസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സതീഷ്, വർഗീസ് മാമൻ, സഞ്ജു, അഡ്വ. മാത്തൂർ സുരേഷ്, ബി.ഷാഹുൽ ഹമീദ്, നൗഷാദ് കണ്ണങ്കര, രാജു നെടുമ്പ്രം, മനോജ് മാധവശേരിൽ, മനു വാസുദേവ് തുടങ്ങിയവർ പങ്കെടുത്തു.