ലക്ഷക്കണക്കിന് യാത്രക്കാര്‍, കോടികളുടെ വരുമാനം; കെഎസ്ആര്‍ടിസി ആകെ മാറിപ്പോയി

Friday 27 February 2026 12:01 AM IST

വരുമാനത്തിലും യാത്രികരുടെ എണ്ണത്തിലും കുതിപ്പ്

കൊച്ചി: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ബസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും കെ.എസ്.ആര്‍.ടി.സി വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മികച്ച വളര്‍ച്ച നേടുന്നു. 2023ല്‍ ശരാശരി പ്രതിദിന യാത്രക്കാര്‍ 19.35 ലക്ഷമായിരുന്നത് നടപ്പുവര്‍ഷം ജനുവരി 31ന് 14.63% വര്‍ദ്ധനയോടെ 22.18 ലക്ഷമായി. 2021ല്‍ പ്രതിദിന സര്‍വീസുകള്‍ ശരാശരി 7.93 ലക്ഷം കിലോമീറ്ററില്‍ നിന്നും ജനുവരി 31ന് 14.78 ലക്ഷമായി. അഞ്ച് വര്‍ഷത്തിനിടെ ആധുനിക ആഡംബര സ്ലീപ്പര്‍ അടക്കം 808 ബസുകള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയതില്‍ 687 എണ്ണം നിരത്തിലിറങ്ങി. കെ.എസ്.ആര്‍.ടി.സിയിലും സ്വിഫ്റ്റിലുമായിട്ടാണ് സര്‍വീസ്. നഷ്ടത്തിലായിരുന്ന റൂട്ടുകളും ട്രിപ്പുകളും പുന:ക്രമീകരിച്ചും കൂടുതല്‍ വരുമാനം ലഭ്യമാകാന്‍ ഡെഡ് ട്രിപ്പുകള്‍ ഒഴിവാക്കിയും യൂണിറ്റ് മാറ്റി സര്‍വീസ് നടത്തിയുമാണ് നേട്ടമുണ്ടാക്കിയത്.

റെക്കാഡ് വരുമാനം

നടപ്പുവര്‍ഷം ജനുവരി അഞ്ചിലെ പ്രതിദിന കളക്ഷന്‍ - 12.8 കോടി രൂപ

ബസുകള്‍ - 4,952

യാത്രക്കാര്‍ - 27.39 ലക്ഷം

ടൂറിലും നേട്ടം

ബഡ്ജറ്റ് ടൂറിസം സര്‍വീസുകളും ഹിറ്റായി. 2024ല്‍ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വാര്‍ഷിക വരുമാനം 23 കോടി രൂപയായി. 2025ല്‍ 42 കോടിയായി. 19 കോടിയുടെ വര്‍ദ്ധന. 2026 ജനുവരിയിലെ വരുമാനം മാത്രം 6.5 കോടി. ഈ വര്‍ഷം ജനുവരി വരെ ആകെ വരുമാനം 106 കോടി. തീര്‍ത്ഥാടന ടൂറിസം, മൂന്നാറിലെയും തിരുവനന്തപുരത്തെയും ഡബിള്‍ ഡെക്കര്‍, വിദ്യാര്‍ത്ഥികള്‍ക്കായുള്ള ട്രാവല്‍ ടു ടെക്നോളജി സര്‍വീസുകളടക്കമാണിത്.