സംസ്ഥാന ജലപാതയെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കും: പിണറായി വിജയൻ
വർക്കല: പശ്ചിമതീര കനാൽ പദ്ധതിയുടെ ഭാഗമായ ആക്കുളം-ചേറ്റുവ ജലപാതയെ വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുദേവന്റെ ജീവിതം ചിലക്കൂർ ടണലിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ ഒരുക്കിയത് പ്രധാന്യം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യഘട്ടവും ചിലക്കൂർ വിനോദസഞ്ചാര വികസനപദ്ധതിയുടെയും ഇൻലാൻഡ് നാവിഗേഷൻ പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബോട്ടിന്റെ സ്റ്റിയറിംഗ് പ്രതീകാത്മകമായി തിരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ജലപാത പദ്ധതികൾ ഉദ്ഘാടനം ചെയ്തത്.
ജലപാത വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിലൂടെ മൾട്ടിമോഡൽ ലോജിസ്റ്റിക് ശൃംഖല രൂപപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത പൂർത്തിയാകുന്നതോടെ 616കിലോമീറ്ററിൽ വലിയ ടൂറിസം സാദ്ധ്യതയുണ്ടാകും. നവീകരിച്ച ചിലക്കൂർ ടണലിലൂടെ ബോട്ടിൽ യാത്ര ചെയ്ത ശേഷമാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാന സർക്കാരും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) ചേർന്നുണ്ടാക്കിയ കേരള വാട്ടർവെയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് കനാൽ നവീകരണം നടപ്പിലാക്കുന്നത്. അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിയാൽ എം.ഡി എസ്. സുഹാസ്, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശനി, വർക്കല നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചിലക്കൂർ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം സിയാൽ എം.ഡി എസ്. സുഹാസ് കേരള ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ ഹർഷിൽ.ആർ. മീണയ്ക്ക് കൈമാറി.