നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി സംസ്ഥാന സർക്കാർ

Friday 27 February 2026 4:56 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രോസിക്യൂഷൻ ഹാജരാക്കിയ നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ വിചാരണക്കോടതി നിസാര കാരണങ്ങൾ പറഞ്ഞ് തള്ളിക്കളഞ്ഞു എന്നാണ് സർക്കാരിന്റെ പ്രധാന വാദം.

സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ ദൃശ്യങ്ങളെ സംബന്ധിച്ച വിവരങ്ങളും, ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളും കോടതി ഗൗരവത്തോടെ പരിഗണിച്ചില്ല. ഗൗരവമേറിയ തെളിവുകൾ സാങ്കേതികവും നിസ്സാരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞത് നിയമപരമായി നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു.

പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും, മറ്റ് പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. ഡിജിപിയുടെയും സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ ഈ അപ്പീൽ നടപടികളുമായി മുന്നോട്ട് പോകുന്നത്. വിചാരണക്കോടതി വിധിക്കെതിരെ ശക്തമായ നിയമപോരാട്ടത്തിനാണ് പ്രോസിക്യൂഷൻ ഒരുങ്ങുന്നത്.