മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വീണ്ടും ചെന്നിത്തല: സ്ത്രീ സുരക്ഷാ പദ്ധതിയിലെ അംഗങ്ങളുടെ വിവരങ്ങളും ചോർത്തി
കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് സ്ത്രീസുരക്ഷാ പദ്ധതിയിലെ ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തി സ്വകാര്യ ഏജൻസികൾക്ക് കൈമാറിയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
പദ്ധതിയിൽ രജിസ്റ്റർചെയ്ത 35 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് എഴുതിയ കത്തുപയോഗിച്ച് ശേഖരിച്ചത്. ആ കത്തും ചെന്നിത്തല പുറത്തുവിട്ടു.
സ്ത്രീസുരക്ഷാപദ്ധതി അംഗങ്ങൾ, ക്ഷേമപെൻഷൻകാർ, ചെറുകിടസംരംഭകർ, എന്നിവരുടെ ഉൾപ്പെടെ ഒരുകോടിയിൽപ്പരം വ്യക്തികളുടെ ഫോൺനമ്പർ, പേര്, പ്രായം, ലിംഗം, ജില്ല, താലൂക്ക്, വാർഡ്, തദ്ദേശസ്ഥാപനം തുടങ്ങിയ വാണിജ്യമൂല്യമുള്ള സർക്കാർ വെരിഫൈഡ് വ്യക്തിഗതവിവരങ്ങൾ സ്വകാര്യകമ്പനികൾക്ക് കൈമാറിയത് ക്രിമിനൽ കുറ്റമാണ്. ഇതിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഐ.ടി മിഷനിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന വ്യക്തിക്ക് ഡേറ്റകൾ കൈമാറാനാണ് നിർദ്ദേശിച്ചത്. ജോലി ഐ.ടി മിഷനിലാണെങ്കിലും ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ഐ.ടി വകുപ്പിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനെന്ന പേരിൽ പത്തോളം സ്വകാര്യ ഏജൻസികളെ എംപാനൽ ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ മിനിട്സിനെ അവലംബിച്ചാണ് ഉത്തരവ് ഇറക്കിയത്. അടിയന്തരമായി ഇത്രയേറെ സ്വകാര്യ ഏജൻസികളെ എംപാനൽ ചെയ്യുന്നതിൽ ദുരൂഹതയുണ്ട്. ഐ.ടി വകുപ്പ് കണ്ടെത്തുന്ന മാൻപവർ പ്രൊവൈഡേഴ്സ് വഴി മാത്രമേ എല്ലാ വകുപ്പുകളും ഐ. ടി പ്രവർത്തനം വിപുലീകരിക്കാവൂവെന്നും ഉത്തരവിൽ പറയുന്നു. ബിസിനസ് വാട്സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കാൻ വകുപ്പുകളിൽനിന്ന് വൻതോതിൽ ഡേറ്റവാങ്ങി സ്വകാര്യ ഏജൻസിക്ക് കൈമാറുകയാണ്.
2020-21ൽ ഐ.ടി വകുപ്പിന്റെ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കരൻ സ്‌പ്രിംക്ളർ കമ്പനിക്ക് ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ കൈമാറാൻ തീരുമാനിച്ചത് നിയനടപടികളിലൂടെ തോൽപ്പിച്ചതും ചെന്നിത്തല ചൂണ്ടിക്കാട്ടി.