അമൃതയും നെതർലാൻഡ്സിലെ സർവകലാശാലയും സഹകരിക്കും

Sunday 20 October 2019 12:00 AM IST
അമൃത വിശ്വവിദ്യാപീഠവും നെതർലാന്റ്‌സിലെ ട്വെന്റെ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രം അമൃത വിശ്വവിദ്യാപീഠം ചാൻസലർ മാതാ അമൃതാനന്ദമയീ ദേവിയും ട്വെന്റെ സർവകലാശാലാ ഫാക്കൽറ്റി ഡീൻ പ്രൊഫ. ജൂസ്റ്റ് കോക്കും ഒപ്പുവച്ചപ്പോൾ

അമൃതപുരി: എൻജിനിയറിംഗ് പഠന, ഗവേഷണ മികവ് വർദ്ധിപ്പിക്കാനും സാമൂഹ്യ വികസനത്തിന് പ്രയോജനപ്പെടുത്താനും അമൃത വിശ്വവിദ്യാപീഠവും നെതർലാൻഡ്സിലെ ട്വെന്റെ സർവകലാശാലയും സഹകരിക്കും. ധാരണാപത്രം അമൃത വിശ്വ വിദ്യാപീഠം ചാൻസലർ മാതാ അമൃതാനന്ദമയിയും ട്വെന്റെ സർവകലാശാലാ ഇലക്ട്രിക്കൽ എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് ഫാക്കൽറ്റി ഡീൻ പ്രൊഫ. ജൂസ്റ്റ് കോക്കും നെതർലാൻഡ്സിൽ ഒപ്പുവച്ചു.
ഇരു സർവകലാശാലകളിലെയും വിദ്യാർത്ഥികൾക്ക് അടുത്ത വർഷം മുതൽ അമൃത-യുടി 3+2 മാസ്റ്റർ ഐ-ടെക് പ്രോഗ്രാമിന് അവസരം ലഭിക്കും. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, അമൃത ലിവ്-ഇൻ-ലാബ്‌സ്, ട്വെന്റെ യൂണിവേഴ്‌സിറ്റി ക്യൂരിയസ് യു സമ്മർ സ്‌കൂൾ എന്നീ സൗകര്യങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കും. ട്വെന്റെ സർവകലാശാലയുമായി സഹകരിച്ച് റിസ്‌ക്ക് മാനേജ്‌മെന്റ്, പർവേസീവ് സിസ്റ്റംസ്, ഇന്ററാക്‌ഷൻ ടെക്‌നോളജി എന്നീ വിഷയങ്ങളിൽ ഗവേഷണവും നടത്തും.
ഇന്ത്യയിലെ ആദ്യ പത്തു സർവകലാശാലകളുടെ പട്ടികയിൽ തുടർച്ചയായ മൂന്നാം വർഷവും സ്ഥാനം നേടിയ അമൃതയും ലോകത്തിലെ ഏറ്റവും മികച്ച 200 സർവകലാശാലകളിലൊന്നായ ട്വെന്റെയും തമ്മിലുള്ള സഹകരണം ഈ രംഗത്തു കൂടുതൽ മുന്നേറ്റത്തിന് സഹായിക്കും.