ആഘോഷമായി കടയ്ക്കൽ തിരുവാതിര

Saturday 28 February 2026 1:59 AM IST

​കടയ്ക്കൽ: വിശ്വാസവും ആഘോഷാരവങ്ങളും അലിഞ്ഞുചേർന്ന അപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് കടയ്ക്കൽ തിരുവാതിര മഹോത്സവം. പതിനായിരക്കണക്കിന് ഭക്തർ ഒഴുകിയെത്തിയതോടെ ക്ഷേത്രനഗരി അക്ഷരാർത്ഥത്തിൽ മനുഷ്യക്കടലായി.

​ഉത്സവദിനത്തിന്റെ പുലരി മുതൽ തന്നെ ഭക്തിസാന്ദ്രമായ ചടങ്ങുകൾക്ക് തുടക്കമായിരുന്നു. വിവിധ കരകളിൽ നിന്ന് കുത്തിയോട്ടത്തിന് എത്തിയ ബാലന്മാർ, ആചാരപരമായ ചൂരൽ കുത്ത് പൂർത്തിയാക്കി ദേവിയെ വണങ്ങി മടങ്ങി. ചടങ്ങുകളുടെ ഭാഗമായുള്ള കതിരു കാളകൾ ഇത്തവണ എണ്ണത്തിൽ കുറവായിരുന്നെങ്കിലും ഭക്തജനങ്ങളുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ​വൈകിട്ട് നാലോടെ ഉത്സവത്തിന്റെ പ്രധാന ആചാരമായ എഴുന്നള്ളത്ത് ആരംഭിച്ചു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഉമാമഹേശ്വര രൂപം കിളിമരത്തുകാവിലേക്ക് എഴുന്നള്ളി. തുടർന്ന് കരിക്കുടച്ച് കുതിരയെടുപ്പിന് തുടക്കമായി. ​തളിയിൽ ക്ഷേത്രം വഴി ആൽത്തറമൂട്ടിലെത്തിയ എഴുന്നള്ളത്തിന് പിന്നാലെ, മനോഹരമായി ഒരുക്കിയ കുതിരകൾ വരിവരിയായി ശിവക്ഷേത്രത്തെ വലംവച്ചു. ആൽത്തറമൂട് വഴി ദേവീ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പ്രവേശിച്ചപ്പോൾ, ദേവിയെ തൊഴുതുവണങ്ങാനും കുതിരകളുടെ ചിത്രം പകർത്താനുമായി വൻ തിരക്കാണ് അനുഭവപ്പെട്ടത്.

​രാവേറെ നീണ്ടു, കെട്ടുകാഴ്ചകൾ

​സന്ധ്യയോടെ വിവിധ കരകളിൽ നിന്നുള്ള വൈവിദ്ധ്യമാർന്ന കെട്ടുകാഴ്ചകൾ ക്ഷേത്രഭൂമിയിലേക്ക് പ്രയാണം ആരംഭിച്ചു. രാത്രി വൈകിയും കെട്ടുകാഴ്ചകളുടെ വരവ് കാണാൻ ജനങ്ങൾ ക്ഷേത്രമുറ്റത്ത് കാത്തുനിന്നു. ഗുരുസി ദിനത്തിൽ ദേവിക്ക് വിടചൊല്ലും വരെ ഭക്തിനിർഭരമായ ഒത്തുചേരൽ തുടരുമെന്ന പ്രതീക്ഷയിലാണ് കടയ്ക്കലിലെ ഓരോ വിശ്വാസിയും.