നോമ്പാണെങ്കിലും പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് ഭക്ഷണവും വെള്ളവും ഒരുക്കണം,​ വീടുകളും മസ്ജിദുകളും തുറന്നുനൽകണം: പാളയം ഇമാം

Saturday 28 February 2026 12:03 AM IST

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ എല്ലാവരുും മുന്നിട്ടിറങ്ങണമെന്നും അവർക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനൽകണമെന്നും പാളയം ഇമാം വി.പി. സുഹൈബ് മൗലവി. പലയിടങ്ങളിൽ നിന്നായി ഒഴുകിയെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ല ഭക്തരെ സ്വീകരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ജുമാ നമസ്കാരത്തിനിടെ നടത്തിയ പ്രസംഗത്തിൽ ഇമാം ഓർമ്മിപ്പിച്ചു. ഇമാമിന്റെ പ്രസംഗം സോഷ്യൽ മീഡിയയിലടക്കം നിമിഷങ്ങൾക്കുള്ളിൽ വൈറലായി.

റംസാൻ നോമ്പുകാലമായതിനാൽ വീടുകളിൽ പകൽ സമയം ഭക്ഷണവും പാനീയങ്ങളും ഉണ്ടാകില്ലെങ്കിലും പൊങ്കാലയ്ക്കെത്തുന്നവർക്കായി അവ പ്രത്യേകം കരുതണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇടപെടലുകളിലൂടെ മാത്രമേ വിദ്വേഷത്തെയും ഇസ്ലാമോഫോബിയയെയും പ്രതിരോധിക്കാൻ സാധിക്കൂ എന്നും ജാതിമത വ്യത്യാസമില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ അല്ലാഹു അവന്റെ പ്രീതിയിലേക്ക മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർഷവും പാളയം ജുമാ മസ്ജിദിന്റെയും സെന്റ് ജോസഫ് പള്ളിയുടെയും നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കാറുണ്ട്. അവർക്ക് വിശ്രമിക്കാൻും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുമായി പള്ളിയിലെ പ്രാർത്ഥനാ സമയക്രമത്തിൽ പോലും മാറ്റം വരുത്താറുണ്ട്.