സമരം കടുപ്പിക്കുന്നു, അധിക ചുമതലകൾ ഒഴിയാൻ മെഡി. കോളേജ് ഡോക്ടർമാർ

Saturday 28 February 2026 1:28 AM IST

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല ഒ.പി, ശസ്ത്രക്രിയ ബഹിഷ്കരണം നടത്തുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി അധിക ചുമതലകൾ കൂട്ടത്തോടെ രാജിവയ്ക്കുന്നു. അദ്ധ്യാപനത്തിനും രോഗീപരിചരണത്തിനും പുറമെ നിർവഹിക്കുന്ന ഭരണപരമായ ചുമതലകളാണ് ഒഴിയുന്നത്. വിവിധ പദ്ധതികളുടെ നോഡൽ ഓഫീസർമാർ, ഹോസ്റ്റൽ വാർഡൻമാർ, അക്കാഡമിക് കോ ഓർഡിനേറ്റർമാർ തുടങ്ങിയവരാണ് ചുമതല ഒഴിയുന്നത്.

ഇതുമായി ബന്ധപ്പെട്ട് കോളേജ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് തിങ്കളാഴ്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കും. ഇതോടെ മെഡിക്കൽ കോളേജുകളുടെ ഭരണപരമായ കാര്യങ്ങൾ സ്‌തംഭിക്കും. തിങ്കളാഴ്ച ഡി.എം.ഇ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാരാ ബീഗം.ടി, ജനറൽ സെക്രട്ടറി ഡോ.അരവിന്ദ്.സി.എസ് എന്നിവർ അറിയിച്ചു.

സമരം മെഡിക്കൽ കോളേജുകളിലെ ഒ.പി, ഐ.പി സേവനങ്ങളെയും, ശസ്ത്രക്രിയകളെയും വിദ്യാർത്ഥികളുടെ പഠനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം 32ാം ദിവസത്തിലേക്ക് കടന്നു. ഒ.പി ബഹിഷ്‌കരണവും, അക്കാഡമിക് ബഹിഷ്‌കരണവും പതിനൊന്നാം ദിവസവും, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുടെ ബഹിഷ്‌കരണം എട്ടാം ദിവസവും പിന്നിട്ടു.

കണ്ണുകെട്ടി ഓടും

ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാരത്തോൺ മാസ്റ്റർ പെരുന്നല്ലി കൃഷ്ണകുമാർ ഇന്ന് കണ്ണുകെട്ടി ഓടും. തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിൽ രാവിലെ 9 മുതൽ 2 മണിക്കൂറാകും കണ്ണുകെട്ടി ഓടുക.