വധശ്രമത്തിന് കേസെടുത്ത പൊലീസുകാർക്കെതിരെ കോടതിയെ സമീപിക്കും
കണ്ണൂർ: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസുകാർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. പൊലീസ് കംപ്ലെയിന്റ് അതോറിട്ടിക്കും പരാതി നൽകും. വധശ്രമക്കേസ് കെട്ടിച്ചമച്ച പൊലീസുകാരെ വെറുതേ വിടില്ല. കള്ളക്കേസിന് മൊഴിനൽകിയ ഗൺമാനെതിരെയും പരാതി നൽകും. കൊല്ലടാ കൊല്ലടാ എന്ന് പറഞ്ഞാണ് മന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് മൊഴിയിൽ പറയുന്നത്. 'ഇതാര് കേട്ടു. ദൃശ്യമാദ്ധ്യമപ്രവർത്തകർ അടുത്തില്ലേ. അദ്ദേഹം ചോദിച്ചു. ഒൻപതു മണിക്കാണ് ഗൺമാനിൽ നിന്ന് മൊഴിയെടുക്കുന്നത്. പക്ഷെ ,അഞ്ചുമണിക്ക് വധശ്രമമെന്ന് ഡി.ജി.പി പ്രഖ്യാപിക്കുന്നു.എവിടെ നിന്ന് വിവരം കിട്ടി. ആരെങ്കിലും ഫോൺ വിളിച്ചു പറഞ്ഞതാണോയെന്നും മാർട്ടിൻ ജോർജ് ചോദിച്ചു.കഴുത്തനക്കാൻ പറ്റാത്ത മന്ത്രി പരിയാരം മെഡിക്കൽ കോളേജിൽ നഴ്സ്മാർക്കൊപ്പം ചിരിക്കുന്ന സെൽഫി പുറത്തുവന്നിരിക്കുകയാണ്. ഒടുവിൽ പുലർച്ചെ നാലുമണിക്ക് ഐ.സി.യുവിൽ നിന്നു ഡിസ്ചാർജ്ജ് വാങ്ങി രക്ഷപ്പെട്ടിരിക്കുകയാണ് മന്ത്രി. എന്തിനാണ് ഇങ്ങനെ ഒളിച്ചോടുന്നതെന്നും മാർട്ടിൻ ജോർജ് പരിഹസിച്ചു.