മന്ത്രിയുടെ ഡിസ്ചാർജ് അസാധാരണമല്ലെന്ന് മെഡി. കോളേജ്
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ പുലർച്ചെ നാലിന് ഡിസ്ചാർജ് ചെയ്തത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. രോഗിയുടെ ആരോഗ്യനില സാധാരണ നിലയിലെത്തിയതിനെ തുടർന്നും യാത്രാ സൗകര്യം കണക്കിലെടുത്തുമാണ് ഡിസ്ചാർജ് തീരുമാനം കൈക്കൊണ്ടത്. രക്തസമ്മർദം ഉൾപ്പെടെ എല്ലാ ആരോഗ്യ സൂചകങ്ങളും സ്ഥിരത കൈവരിച്ചു. ഒരാഴ്ചത്തേക്കുള്ള മരുന്നുകൾ നൽകിയശേഷമാണ് മന്ത്രിയെ വിട്ടയച്ചത്. ഇടക്കാലത്ത് വേദനയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായാൽ കണ്ണൂരിൽ തിരിച്ചെത്തുന്നത് ബുദ്ധിമുട്ടാകുമെന്നതിനാലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർചികിത്സ തേടാൻ നിർദ്ദേശിച്ചത്. ഒരാഴ്ച കഴിഞ്ഞ് പ്രശ്നങ്ങളില്ലെങ്കിൽ പരിശോധന മതിയാകുമെന്നും ഡോക്ടർമാർ അറിയിച്ചു. രാത്രി 12 മണിക്കുൾപ്പെടെ ആവശ്യമെങ്കിൽ ഡിസ്ചാർജ് ചെയ്യുന്ന രീതി ആശുപത്രിയിൽ നിലവിലുണ്ട്. രോഗികളെ ഏത് സമയത്ത് അഡ്മിറ്റ് ചെയ്യുന്നതുപോലെ ഡിസ്ചാർജും ചെയ്യാറുണ്ടെന്നും പുലർച്ചെ ഡിസ്ചാർജ് ഒരു പുതിയ കാര്യമല്ലെന്നും അധികൃതർ വ്യക്തമാക്കി.