ഹിന്ദിസാ‌ർ സൊല്ലിക്കൊടുത്തു,​ അഞ്ജനയിങ്ങ് തൂക്കി

Sunday 01 March 2026 12:28 AM IST

പത്തനംതിട്ട: 'ഗേൾസ് തമിഴ് പദ്യപാരായണം ഒന്നാം സ്ഥാനം,​ എറണാകുളം തേവര എസ്.എച്ച് കോളേജിലെ പി.എസ്.അഞ്ജന''. ഫലം കേട്ടപ്പോൾ അഞ്ജനയുടെ കണ്ണുകൾ നിറഞ്ഞു; അദ്ധ്യാപകനായ ശ്യാംലാലിന്റെ മനസും.

തമിഴ് വായിക്കാനോ സംസാരിക്കാനോ അഞ്ജനയ്ക്ക് അറിയില്ലെങ്കിലും കോളേജിലെ ആർട്സ് ഫെസ്റ്റിലെ വിജയമാണ് മത്സരവഴി തുറന്നത്. കോളേജിലെ ഹിന്ദി വിഭാഗം അസി. പ്രൊഫസറായ ശ്യാംലാലാണ് സഹായഹസ്തം നീട്ടിയത്.

വൈരമുത്തുവിന്റെ 'കൂട്' എന്ന കവിതയാണ് തിരഞ്ഞെടുത്തത്. സെന്തമിഴിനൊപ്പം പ്രാദേശിക സംസാരരീതിയും ഒത്തുചേരുന്ന കവിതയായതിനാൽ ദിവസങ്ങൾ നീണ്ട പരിശീലനം വേണ്ടിവന്നു.

'ഒന്നാം സ്ഥാനം നേടുമെന്ന് ഉറപ്പിച്ചിരുന്നു. ഇന്ന് മലയാളം പദ്യപാരായണമുണ്ട്. നാളെ കഥാപ്രസംഗവും ഒടുവിൽ സോപാനസംഗീതവും. എല്ലാത്തിലും ഒന്നാം സ്ഥാനം നേടണമെന്നാണ് ആഗ്രഹം''- അഞ്ജന പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ശ്യാംലാൽ 14 വർഷമായി തേവര കോളേജിലാണ് ജോലി ചെയ്യുന്നത്. കോളേജ് തലം വരെ കഥാപ്രസംഗം, കവിതാ രചന എന്നിവയിൽ ശ്യാംലാൽ തന്നെയായിരുന്നു ഒന്നാമൻ.

എറണാകുളം അരയൻകാവ് സ്വദേശിനിയാണ് പി.ആർ.അഞ്ജന. സുരേഷ് - സുനിതകുമാരി ദമ്പതികളുടെ മകളാണ്. കഴിഞ്ഞവർഷം മലയാളം പദ്യപാരായണത്തിനും കഥാപ്രസംഗത്തിനും അഞ്ജന ഒന്നാം സ്ഥാനം നേടിയിരുന്നു.

കൂട് ഒരു അമ്മ കഠിനധ്വാനംകൊണ്ട് നിർമ്മിക്കുന്ന വീട് അധികൃതർ പൊളിച്ചുമാറ്റുന്നതും വീട്ടുമുറ്റത്ത് മകൾ നട്ടൊരു മുല്ലച്ചെടി അറുക്കരുതെന്നും അത് മറ്റൊരാൾക്കായി പൂവിടട്ടേയെന്നും അമ്മ പറയുന്നതാണ് കവിതാസാരം.

ആദ്യമായാണ് ഒരു വിദ്യാർത്ഥിനിക്ക് തമിഴ് കവിത പറഞ്ഞുകൊടുക്കുന്നത്. അഞ്ജനയുടെ അർപ്പണബോധത്തിന്റെ വിജയമാണിത്.

ശ്യാംലാൽ,​ അദ്ധ്യാപകൻ