യുദ്ധത്തിൽ തീ പിടിച്ച് ആഗോള വിപണികൾ

Sunday 01 March 2026 12:32 AM IST

കത്തിക്കയറി സ്വർണം, ക്രൂഡോയിൽ വില

കൊച്ചി: ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്ത ആക്രമണം ആരംഭിച്ചതോടെ വിപണികളിൽ അനിശ്ചിതത്വം ശക്തമാകുന്നു. നിക്ഷേപകർ സുരക്ഷിതത്വം തേടി പണമൊഴുക്കിയതോടെ സ്വർണ വില രാജ്യാന്തര വിപണിയിൽ ഔൺസിന് 98 ഡോളർ ഉയർന്ന് 5,278 ഡോളറായി. സിംഗപ്പൂർ വിപണിയിൽ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് നാല് ഡോളർ ഉയർന്ന് 74 ഡോളറിലെത്തി. തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുമ്പോൾ ക്രൂഡോയിൽ, സ്വർണം വില വീണ്ടും കുതിക്കുമെന്നാണ് വിലയിരുത്തുന്നത്. പശ്ചിമേഷ്യ അശാന്തമായതോടെ ക്രൂഡോയിൽ സപ്ളൈ ആഗോള തലത്തിൽ തടസപ്പെടുമെന്ന ആശങ്ക ശക്തമാണ്.

കേരളത്തിൽ ഇന്നലെ സ്വർണ വില പവന് രണ്ട് തവണയായി 5,240 രൂപ വർദ്ധിച്ച് 1,23,720 രൂപയിലെത്തി. ഗ്രാമിന് 655 രൂപ ഉയർന്ന് 15,465 രൂപയായി. രാഷ്ട്രീയ സംഘർഷം ഏറിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറുകയാണ്. വെള്ളി വിലയിലും ഇന്നലെ വൻ കുതിപ്പുണ്ടായി. വാരാന്ത്യത്തിൽ ആഗോള കമ്പോള ഉത്പന്ന വിപണികൾ അവധിയായതിനാൽ യുദ്ധത്തിന്റെ പൂർണ പ്രത്യാഘാതം തിങ്കളാഴ്ച മാത്രമേ ദൃശ്യമാകൂ. വെള്ളി വില വീണ്ടും ഔൺസിന് നൂറ് ഡോളർ കടന്നേക്കും.

റെക്കാഡ് പുതുക്കാൻ സ്വർണം

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷം രൂക്ഷമായതോടെ സ്വർണ വില വീണ്ടും റെക്കാഡ് പുതുക്കി കുതിച്ചേക്കും. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ അനിശ്ചിതത്വത്തിനൊപ്പം യുദ്ധവും ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടും. ജനുവരി 29ന് രേഖപ്പെടുത്തിയ 5,594 ഡോളറാണ് നിലവിൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ റെക്കാഡ് വില. കേരളത്തിൽ പവൻ വിലയിലെ റെക്കാഡ് 1,31,160 രൂപയാണ്.

ക്രൂഡ് വില 4 ഡോളർ ഉയർന്ന് 74 ഡോളറിൽ

സ്വർണ വില പവന് 5,240 രൂപ ഉയർന്ന് 1,23,720 രൂപ

ഓഹരി നിക്ഷേപകർക്ക് നെഞ്ചിടിപ്പ്

ഇന്ത്യയുടെ ജി.ഡി.പി പ്രവചിച്ചതിനേക്കാളും മികച്ച വളർച്ച നേടിയതോടെ വിപണിയിൽ മുന്നേറ്റമുണ്ടാകുമെന്ന നിക്ഷേപകരുടെ പ്രതീക്ഷ തകർക്കുന്നതാണ് പശ്ചിമേഷ്യയിലെ സംഘർഷം. നാളെ വ്യാപാരം തുടങ്ങുമ്പാേൾ ഇന്ത്യൻ ഓഹരി വിപണി മൂക്കുകുത്താൻ ഇടയുണ്ട്. യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കും സംഘർഷം വ്യാപിക്കുന്നതിനാൽ ഇന്ത്യൻ ഓഹരി നിക്ഷേപകർക്ക് വെല്ലുവിളിയേറെയാണ്.