ശാസ്ത്ര സാങ്കേതിക വിദ്യയിൽ രാജ്യം സ്വയംപര്യാപ്തതയിലേയ്ക്ക് : ഉപരാഷ്ട്രപതി
ചങ്ങനാശേരി : ശാസ്ത്ര സാങ്കേതിക വിദ്യകളിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്ന അഭിമാനകാലത്താണ് നാമെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പറഞ്ഞു. ചങ്ങനാശേരി എസ്.ബി കോളേജിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗവേഷണത്തിന്റെയും സാങ്കേതിക വികസനത്തിന്റെയും പ്രാധാന്യം വലുതാണ്. മറ്റുള്ള രാജ്യങ്ങളിൽ നിന്ന് സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്ന കാലം കഴിഞ്ഞു. ലോകം സ്വീകരിക്കുന്ന സാങ്കേതിക വിദ്യകൾ നമ്മൾ സൃഷ്ടിക്കുന്ന കാലത്തേക്കാണ് നാം കടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത് ഭാരതമെന്ന ലക്ഷ്യത്തിലേക്കെത്താൻ എസ്.ബി കോളേജ് പോലുള്ള സ്ഥാപനങ്ങൾ ഉത്തരവാദിത്വമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കും. വനിതകൾ വിദ്യാഭ്യാസത്തിൽ പുരോഗതി കൈവരിക്കുകയാണ്. ഒരുമതത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ ബർക്മാൻസ് സെന്റർ ഫോർ എമർജിംഗ് ടെക്‌നോളജീസ്, ഡോ. കെ.എം. എബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൻവയോൺമെന്റ് എന്നിവയും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ സംസാരിച്ചു. ആർച്ച് ബിഷപ്പ് തോമസ് തറയിൽ സ്വാഗതം പറഞ്ഞു.