സീസണാകുന്നതിന് മുമ്പ് തന്നെ ലക്ഷങ്ങളുടെ കച്ചവടം; ധെെര്യമായി നട്ടോള്ളൂ, ഓരോ വർഷവും ഡിമാൻഡ് കൂടിവരുന്നു
Sunday 01 March 2026 12:06 AM IST
കല്ലറ: ചക്ക സീസൺ ആരംഭിച്ചതോടെ ലോറിയുമായി തമിഴ് നാട്ടിൽ നിന്നും ആളെത്തി തുടങ്ങിയതോടെ നാട്ടിലിനി ചക്കയൊന്നുപോലും ബാക്കിയുണ്ടാവില്ല. അതോടെ നാട്ടിലുള്ളവർ ചക്ക രുചി തേടി അന്യ സംസ്ഥാനങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാണ്. പഴുത്ത് വിളയാൻ പോലും കാത്തുനിൽക്കാതെ ചെറു ചക്കകളും നാടുകടക്കുകയാണ്.
പറമ്പുകളിൽ നിറയെയുണ്ടായിരുന്ന ചക്ക മൂപ്പെത്തും മുമ്പേ വെട്ടിയെടുത്ത് അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. അവശേഷിക്കുന്ന ചക്കയ്ക്ക് പോലും വിലപറഞ്ഞ് പണം വാങ്ങി കഴിയുകയും ചെയ്തു. കച്ചവടക്കാർ ചക്ക പാകത്തിലുള്ളവയൊക്കെ തമിഴ്നാടിന്റെ വിവിധ കയറ്റുമതി കേന്ദ്രങ്ങളിലേക്കും ചക്ക ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ഇടങ്ങളിലേക്കും എത്തിക്കുന്നതിന്റെ തിരക്കിലാണ്. ഓരോ വർഷവും ഡിമാൻഡ് കൂടി വരുന്ന ചക്കയ്ക്ക് ഒപ്പം പ്രതീക്ഷയിലാണ് കർഷകരും.
- സീസണാകുന്നതിന് മുമ്പ് തന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. ഇക്കുറി വിളവ് കുറഞ്ഞതും ചെറുകിട കച്ചവടക്കാരുടെ വർദ്ധനവും ചക്കയുടെ ഡിമാൻഡ് വർദ്ധിക്കാൻ കാരണമാണ്.
- ചക്ക വറ്റൽ ആയി തിരികെയെത്തുമ്പോൾ കിലോയ്ക്ക് 500 രൂപ വരെയാണ് വില.
- ചക്ക വറ്റൽ, ജാം, ഐസ്ക്രീം, കേക്ക്, പായസം തുടങ്ങി ചക്ക വിഭവങ്ങൾക്കെല്ലാം ഡിമാൻഡുണ്ട്.
- വരിക്ക ചക്കയുടെ പഴുത്ത ചുള പായ്ക്കറ്റിൽ ലഭ്യമാണ്.
- ചക്കക്കുരുവിന് 40- മുതൽ 60 വരെയാണ് കിലോയ്ക്ക് വില. ചക്കക്കുരു പൊടിച്ചും വറുത്തും സ്വീറ്റ്സായും കയറ്റി അയക്കുകയും ചെയ്യുന്നു.