കുവൈറ്റ് ബാങ്കിലെ വായ്പാതട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
കൊച്ചി: കുവൈറ്റിലെ അൽ അഹ്‌ലി ബാങ്കിൽനിന്ന് വൻതുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ കേസിൽ 12 മലയാളികൾക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.
വിവിധ പൊലീസ് സ്റ്റേഷനുകളിലെ കേസുകൾ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ബാങ്ക് ചീഫ് കൺസ്യൂമർ ഓഫീസർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. പ്രതികളിൽ 61 ലക്ഷം മുതൽ 1.17 കോടിരൂപവരെ കബളിപ്പിച്ചവരുണ്ടെന്നാണ് പരാതി.
വായ്പയെടുത്ത തുക ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയശേഷം കുവൈറ്റ് വിടുകയായിരുന്നു. പലരും നിലവിൽ മറ്റ് വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്നതായാണ് വിവരം. വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. സുമിത മേരി സാം, ജോജോ മാത്യു, ടോണി പൂവേലിൽ ലൂക്കോസ്, റോബി മാത്യു, സിജോമോൻ ഫിലിപ്പ്, റെജിമോൻ ഫിലിപ്പ്, ജിഷ വർഗീസ്, പ്രിയദർശ് മാമ്പള്ളിൽ വാസവൻ, ബിബിൻ കുര്യാക്കോസ്, ലിസി ഷാജി, ടോണി പറോക്കാരൻ ജോണി, അനൂപ് ജോൺ കാവനാൽ എന്നിവരാണ് കേസിലെ പ്രതികൾ.