വെള്ളക്കരം കുടിശിക : മുഖംതിരിച്ച് വകുപ്പുകൾ,​ വാട്ടർ അതോറിട്ടിയുടെ ആവശ്യത്തിൽ പ്രതികരണമില്ല

Sunday 01 March 2026 1:19 AM IST

തിരുവനന്തപുരം: വർദ്ധിച്ചു വരുന്ന സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് കരകയറാൻ കോടികളുടെ വെള്ളക്കരം കുടിശിക അടച്ചുതീർക്കണമെന്ന് വാട്ടർ അതോറിട്ടി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖംതിരിച്ച് സർക്കാർ വകുപ്പുകൾ. 123.24 കോടിയാണ് കുടിശിക. കത്തുമുഖേനയും വകുപ്പു മേധാവികളോട് നേരിട്ടും ആവശ്യപ്പെട്ടിട്ടും കാര്യമാക്കുന്നില്ല. ഡിവിഷൻ തലത്തിൽ കത്തു നൽകിയിട്ടും പ്രയോജനമില്ല.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കുടിശിക അടയ്ക്കാൻ സന്നദ്ധമാവുന്ന വകുപ്പുകൾക്ക് അതിനുള്ള നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിട്ടി മാനേജ്‌മെന്റ് അനുമതി നൽകിയെങ്കിലും അതിനും കാര്യമായ പ്രതികരണമില്ല. പൊതുമേഖലാ സ്ഥാപനങ്ങളും നൽകാനുണ്ട് കോടികളുടെ കുടിശിക.

സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് കരകയറാൻ കുടിശികപ്പിരിവ് ഊർജിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വകുപ്പുകളെ സമീപിക്കാൻ തീരുമാനിച്ചത്.

ശമ്പളം, പെൻഷൻ, വൈദ്യുതിച്ചെലവ്, അറ്റകുറ്റപ്പണികളുടെ ചെലവ്, വായ്പാ തിരിച്ചടവ് എന്നിവയ്ക്ക് അനുസൃതമായി കുടിവെള്ള ചാർജിൽ വർദ്ധന വരുത്താനുമാകുന്നില്ല. നബാർഡ് വായ്പയടക്കം ബാദ്ധ്യതകൾ കൂടിവരുന്നതോടെ പ്രതിസന്ധി രൂക്ഷമാകാതിരിക്കാനാണ് കുടിശിക പിരിവിന് അതോറിട്ടി ഇറങ്ങിത്തിരിച്ചത്.

1000 ലിറ്ററിന്

4.66 രൂപ നഷ്ടം

2024-25 വർഷത്തെ കണക്കുപ്രകാരം 1000 ലിറ്റർ കുടിവെള്ളത്തിന് ഉത്പാദന-വിതരണ ചെലവ് 24.56 രൂപ. എന്നാൽ, അതിലൂടെ ലഭിക്കുന്ന വരുമാനം 19.90 രൂപ. 4.66 രൂപയുടെ നഷ്ടം

ഗാർഹിക ഉപഭോക്താക്കൾ ബഹുഭൂരിപക്ഷവും വെള്ളക്കരം മുടക്കമില്ലാതെ അടയ്ക്കുന്നുണ്ട്. എന്നാൽ, വൻകിട സ്വകാര്യ കമ്പനികളടക്കം കുടിശിക വരുത്തുന്നുണ്ട്

317.63 കോടി

2024-25 വർഷം വാട്ടർ

അതോറിട്ടിയുടെ ആകെ നഷ്ടം

123.24 കോടി സർക്കാർ സ്ഥാപനങ്ങളുടെ

വെള്ളക്കരം കുടിശിക

18.44 കോടി

പൊതുമേഖല സ്ഥാപനങ്ങൾ

വരുത്തിയ കുടിശിക