കാശ്‌മീരം
രഞ്ജി ട്രോഫിയിൽ കാശ്‌മീരിന്റെ കന്നി മുത്തം
കർണാടകയ്‌ക്ക് എതിരായ ഫൈനൽ സമനിലയിൽ
കാശ്‌മീരിന്റെ ജയം ഒന്നാം ഇന്നിംഗ്‌സ് ലീഡിലൂടെ
ഹുബ്ബലി: അദ്ഭുതങ്ങൾക്കൊന്നും ഒരു സാധ്യതയുമില്ലായിരുന്നു, പ്രതീക്ഷിച്ച പോലെ തന്നെ 67 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ജമ്മു കാശ്‌മീർ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ടു. കരുത്തരായ കർണാടകയെ അവരുടെ നാട്ടിൽ നടന്ന ഫൈനലിൽ നിഷ്‌പ്രഭമാക്കി വിജയത്തോളം പോന്ന സമനില നേടിയ കാശ്മീർ, വമ്പൻ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിൻബലത്തിലാണ് ചാമ്പ്യന്മാരായത്. 8 തവണ ചാമ്പ്യൻമാരായിട്ടുള്ള സാക്ഷാൽ കെ.എൽ രാഹുലും കരുൺ നായരും മായങ്ക് അഗർവാളും ദേവ്‌ദത്ത് പടിക്കലും പ്രസിദ്ധ് കൃഷ്ണയുമെല്ലാം അണിനിരന്ന കർണാടകയ്ക്ക് ഒരവസരവും നൽകാതെ കാശ്‌മീർ ഫൈനൽ തങ്ങളുടേത് മാത്രമാക്കി മാറ്റി.
സ്കോർ: ജമ്മു കാശ്മീർ ഒന്നാം ഇന്നിംഗ്‌സ് 584/10, 324/4 ഡിക്ലയേർഡ് , കർണാടക 293
/10.
അവസാന ദിനം 186/4 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച കാശ്‌മീർ കർണാടക അവസാന ദിനത്തിലും കർണാടക ബൗളർമാരെ വെള്ളം കുടിപ്പിച്ചു. അവരുടെ ഓപ്പണർ ഖമ്രാൻ ഇഖ്‌ബാലും (പുറത്താകാതെ160), സഹിൽ ലോത്രയും (പുറത്താകാതെ 101) സെഞ്ച്വറിയുമായി ക്രീസിൽ നിലയുറപ്പിച്ചതോടെ ഒരു വിക്കറ്റ് പോലും നേടാനാകാതെ കർണാടക കുഴങ്ങി. ലോത്ര കരിയറിലെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി കുറിച്ചതിന് ശേഷം അധികം വൈകാതെ ചായയ്‌ക്ക് തൊട്ടുമുൻപ് 324/4ൽവച്ച് കാശ്‌മീർ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങാതെ കർണാടക ക്യാപ്‌ടൻ ദേവ്‌ദത്ത് പടിക്കൽ സമനിലയ്ക്ക് കൈ കൊടുത്തതോടെ കാശ്‌മീർ ടീം കാത്തിരുന്ന നിമിഷമെത്തി. മൈതാനത്തേയ്ക്ക് ഓടിയെത്തിയ കാശ്‌മീർ താരങ്ങൾ ആ ചരിത്ര നിമിഷത്തിൽ മതിമറന്നാഘോഷിച്ചു. 291 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കാശ്‌മീരിന് ജയം സമ്മാനിച്ചത്. മത്സരത്തിൽ അവരുടെ ആകെ ലീഡ് 633 റൺസാണ്.
ആക്വിബും ശുഭവും താരങ്ങൾ
ടൂർണമെന്റിലാകെ 60 വിക്കറ്റും 245 റൺസും സ്വന്തമാക്കിയ കാശ്‌മീരി പേസർ ആക്വിബ് നബിയാണ് ഈ രഞ്ജി സീസണിലെ പ്ലെയർ ഓഫ് ദ ടൂർൺമെന്റ്. ജമ്മു കാശ്‌മീരിന്റെ ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ ശുഭം പുന്ദിറാണ് ഫൈനലിലെ താരം.
നോട്ട് ദ പോയിന്റ്
19549-60 സീസണിലാണ് ജമ്മു കാശ്‌മീർ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ രഞ്ജി ട്രോഫിയിൽ അരങ്ങേറിയത്. എന്നാൽ കന്നിക്കിരീടത്തിൽ 67 വർഷം അവർക്ക് കാത്തിരിക്കേണ്ടി വന്നു
1982-83 സീസണിലാണ് അവർക്ക് രഞ്ജിയിലെ ആദ്യ ജയം സ്വന്തമാക്കാനായത്.
2013-14, 2019-20,2024-25 സീസണുകളിൽ അവർ നോക്കൗട്ടിൽ എത്തിയെങ്കിലും ക്വാർട്ടർ കടക്കാനായില്ല.
മുൻ ചാമ്പ്യ.ന്മാരായ മുംബയ്‌യും ഹൈദരാബാദും ഡൽഹിയുമുള്ല എലൈറ്ര് ഗ്രൂപ്പ് ഡിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ജമ്മു കാശ്‌മീർ ഇത്തവണ നോക്കൗട്ടിൽ എത്തിയത്.
നോക്കൗട്ടിൽ വീഴ്‌ത്തിയതെല്ലാം മുൻ ചാമ്പ്യന്മാരെ. (മധ്യപ്രദേശ്- ക്വാർട്ടർ),(ബംഗാൾ- സെമി), (കർണാടക - ഫൈനൽ)