മെഡിക്കൽ കോളേജിൽ ഡോക്‌ടറില്ല; ലക്ഷങ്ങൾ മുടക്കി സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയ നടത്തേണ്ടി വന്നു, പരാതി
കോട്ടയം: മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്ക് കാലതാമസം വന്നതിനാൽ സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി ശസ്‌ത്രക്രിയ നടത്തിയെന്ന പരാതിയുമായി കുടുംബം. കോട്ടയം മെഡിക്കൽകോളേജിനെതിരെയുള്ള പരാതിയുമായി കുടുംബം പ്രതിപക്ഷ നേതാവ് വിഡി സതീശനെ സമീപിക്കുകയായിരുന്നു. പത്തനംതിട്ട കൊടുമൺ പ്രദീപ് ഭവനത്തിൽ പ്രദീപ് ജി കുറുപ്പിന്റെ മകൾ അമൃത പ്രദീപാണ് പരാതി നൽകിയത്. പ്രദീപിന്റെ ശസ്‌ത്രക്രിയയ്‌ക്കായി മകൾ അമൃതയാണ് കരൾ പകുത്ത് നൽകിയത്.
ശസ്‌ത്രക്രിയയ്‌ക്ക് മുൻപായി ബയോപ്‌സി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് പ്രദീപിന്റെ കുടുംബം പറഞ്ഞു. ബയോപ്‌സി പരിശോധനഫലവുമായി വന്നപ്പോൾ ഡോക്‌ടർ ദീർഘനാളത്തെ അവധിയിൽ പ്രവേശിച്ചിരുന്നു. ഡോക്‌ടർ പഠനാവശ്യങ്ങൾക്കായി അവധിയെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചതായി അമൃത പറയുന്നു. എന്നാൽ, ഇതേ ഡോക്‌ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തുന്നുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
കരളിൽ ചെമ്പ് അടിഞ്ഞുകൂടുന്ന 'വിൽസൺ ഡിസീസ്' എന്ന അസുഖം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്‌ക്കുന്നതിന് 40 ലക്ഷം രൂപ വേണ്ടിവരുമെന്ന് പറഞ്ഞതിനെത്തുടർന്നാണ് കോട്ടയത്ത് എത്തിയത്. കോട്ടയത്തും പരിശോധനകൾക്ക് ശേഷം കരൾ മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാച്ചെലവുകൾ മൂലം തന്റെയും സഹോദരന്റെയും പഠനം മുടങ്ങിയെന്നും വീട് ജപ്‌തി ഭീഷണിയിലായെന്നും അമൃത പരാതിയിൽ പറയുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ 2025 ഡിസംബർ 26ന് ആയിരുന്നു പ്രദീപിന്റെ കരൾമാറ്റ ശസ്‌ത്രക്രിയ നടന്നത്. കണ്ണൂർ സ്വദേശിയായ വ്ളോഗറാണ് സമൂഹമാദ്ധ്യമങ്ങൾ വഴി ഇതിനുള്ള പണം കണ്ടെത്തിനൽകിയതെന്നും അമൃത പറഞ്ഞു. ശസ്ത്രക്രിയയ്‌ക്ക് ശേഷം മൂന്നു മാസത്തെ വിശ്രമമാണ് ഡോക്‌ടർമാർ നിർദേശിച്ചത്. എന്നാൽ അതിനുമുൻപ് തന്നെ ഹൃദയത്തിന്റെ ആരോഗ്യം വഷളായതിനെത്തുടർന്ന് പ്രദീപ് മരണപ്പെടുകയായിരുന്നു.