ഇനി പ്രതീക്ഷിച്ച മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല; പവന് 2,920 രൂപ കൂടി, മാർച്ച് മാസം സംഭവിക്കാൻ പോകുന്നത്

Sunday 01 March 2026 12:22 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 2,920 രൂപ കൂടി 1,23,720 രൂപയും ഗ്രാമിന് 365 രൂപ ഉയർന്ന് 15,465 രൂപയുമായി. ഈ മാസത്തിന്റെ തുടക്കം തന്നെ സ്വർണവിലയിൽ വലിയ തരത്തിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെയും പവന് 2,320 രൂപ കൂടി 1,20,800 രൂപയും ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയുമായിരുന്നു. മാർച്ച് മാസത്തിലും സ്വ‌ർണവിലയിൽ ആശ്വാസമുണ്ടാകുന്ന തരത്തിലുള്ള ഇടിവ് സംഭവിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ദർ സൂചിപ്പിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതും സ്വർണവിലയെ ബാധിക്കുന്നുണ്ട്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ വൻകിട ഹെഡ്‌ജ് ഫണ്ടുകൾ സ്വർണത്തിൽ നിന്ന് പണം പിൻവലിച്ചു. ഇതോടൊപ്പം നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങിയതും വിപണിയിൽ സമ്മർദ്ദം ശക്തമാക്കി. ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരെ ഉയർന്ന തീരുവ പ്രഖ്യാപിക്കാൻ മറ്റ് നിയമങ്ങൾ ഉപയോഗിച്ചേക്കാമെന്ന ആശങ്കയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുതിച്ചുയർന്നത്. എന്നാൽ ഇപ്പോഴത്തെ തിരുത്തൽ താത്കാലികമാണെന്നും വില വരും ദിവസങ്ങളിൽ വീണ്ടും കുതിച്ചേക്കുമെന്നും അനലിസ്‌റ്റുകൾ പ്രവചിക്കുന്നുണ്ട്.

അതേസമയം,​ സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 325 രൂപയും കിലോഗ്രാമിന് 3,​25,​000 രൂപയുമാണ്. ഇന്നലെ രണ്ടുതവണ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നു. രാവിലെ ഗ്രാമിന് 300 രൂപയും ഉച്ചയോടെ ഗ്രാം വില 320 രൂപയിലുമെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.