'അമേരിക്കയ്‌ക്കെതിരെ ജനകീയ സമ്മർദങ്ങൾ ഉയർന്നു വരണം'; പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് സിപിഎം

Sunday 01 March 2026 3:25 PM IST

തിരുവനന്തപുരം: യുഎസ്-ഇറാൻ സംഘർഷത്തിൽ അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അമേരിക്കന്‍ സാമ്രാജ്വത്യം ലോക വ്യാപകമായി നടത്തുന്ന യുദ്ധം മനുഷ്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അതവസാനിപ്പിക്കുന്നതിനായി ശക്തമായ ജനകീയ സമ്മര്‍ദം ഉയര്‍ന്നുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. തങ്ങൾക്ക് വഴങ്ങാത്ത രാജ്യങ്ങളെ തകർക്കുന്ന നയമാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും ഗാസയിലും യുക്രൈനിലും ചോരപ്പുഴ ഒഴുക്കിയത് ഈ നയമാണെന്നും പ്രസ്‌താവനയിൽ കുറിച്ചു. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കണമെന്ന ആഹ്വാനവും കുറിപ്പിലുണ്ട്.

കുറിപ്പിന്റെ പൂർണരൂപം

'അമേരിക്കന്‍ സാമ്രാജ്വത്യം ലോക വ്യാപകമായി നടത്തുന്ന യുദ്ധം മനുഷ്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്‌. ഇത്‌ അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ ജനകീയ സമ്മര്‍ദം ഉയര്‍ന്നുവരണം. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോടെ ലോക രാഷ്‌ട്രീയ രംഗത്ത്‌ വന്ന അനിശ്ചിതത്വത്തെ ഉപയോഗപ്പെടുത്തി ഏക ലോക ക്രമം സ്ഥാപിക്കുന്നതിനുള്ള അമേരിക്കന്‍ പദ്ധതിയുടെ ഭാഗമായാണ്‌ ലോകത്താകമാനം യുദ്ധ പ്രഖ്യപനവുമായി ട്രംപ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. ഇറാഖിലും ലിബിയയിലും ഭരണാധികാരികളെ തന്നെ ഇല്ലാക്കഥകളുണ്ടാക്കി കൊലപ്പെടുത്തുന്ന നിലയുണ്ടായി. വെനസ്വേലയില്‍ ഭരണാധികാരിയെ തന്നെ തട്ടിക്കൊണ്ടുപോകുന്ന നിലയും സ്വീകരിച്ചു. ഇപ്പോള്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയെയും കൊലപ്പെടുത്തിയിരിക്കുകയാണ്‌. ഇസ്രേയലിനെ ഉപയോഗപ്പെടുത്തി പശ്ചിമേഷ്യയില്‍ അമേരിക്കയ്‌ക്ക്‌ വഴങ്ങാത്ത വരെയെല്ലാം തകര്‍ക്കുന്ന നടപടികള്‍ സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ്‌ ഇറാനെതിരെയും യുദ്ധം തുടങ്ങിയിരിക്കുന്നത്‌.

ലോകത്തെ വിഭവങ്ങളെ കൈപ്പിടിയില്ലാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ്‌ തങ്ങള്‍ക്ക്‌ വഴങ്ങാത്ത രാജ്യങ്ങളെ തകര്‍ക്കുന്ന നയം സ്വീകരിക്കുന്നത്‌. ഗാസയിലും ഉക്രൈനിലും ചോരപ്പുഴ ഒഴുക്കുന്നതിന്‌ കാരണമായി തീര്‍ന്നത്‌ അമേരിക്കയുടെ ഈ നയം തന്നെയാണ്‌. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ യുദ്ധാന്തരീക്ഷം ഏറെ ആശങ്ക ഉളവാക്കുന്നതാണ്‌. മലയാളികള്‍ ഏറെ താമസിക്കുന്നതും നമ്മുടെ സമ്പദ്‌ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്‌ത്തുന്ന സംഭവമായി ഇത്‌ മാറുകയാണ്‌. നൂറ്റാണ്ടുകളായി കേരളവുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഗള്‍ഫ്‌ മേഖലയില്‍ ഉണ്ടാകുന്ന ഈ യുദ്ധാന്തരീക്ഷം കേരളത്തിലെ ഓരോ കുടുംബത്തിലും ഏറെ ആശങ്ക ഉളവാക്കുന്നതാണ്‌. ലോകത്തെയാകെ യുദ്ധത്തിലേക്ക്‌ നയിക്കുന്ന അമേരിക്കന്‍ സാമ്രാജ്വത്വത്തിന്റെ ഈ നയത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്‌. സംസ്ഥാനത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം'.