ഏഴ് ദേശങ്ങളും ഒരുങ്ങി, ഒറ്റപ്പാലം ചിനക്കത്തൂർ പൂരം ഇന്ന്
ഒറ്റപ്പാലം: വള്ളുവനാട്ടിലെ ചരിത്ര പ്രസിദ്ധിയുള്ള ഒറ്റപ്പാലം പാലപ്പുറം ചിനക്കത്തൂർ പൂരം ഇന്ന് ആഘോഷിക്കും. പൂരത്തിനു മുന്നോടിയായുള്ള താലപ്പൊലി ഭക്തിനിർഭരമായി. സംസ്ഥാന ടൂറിസം കലണ്ടറിൽ ഇടം പിടിച്ചിട്ടുള്ള പൂരം ഏഴ് ദേശങ്ങൾ ചേർന്ന് വർണാഭമാക്കും. പതിനായിരങ്ങളാണ് ഭാരതപ്പുഴയുടെ തീരത്തെ ചിനക്കത്തൂർ കാവിലേക്ക് ഇന്ന് ഒഴുകിയെത്തുക. പതിനാറ് കുതിര കോലങ്ങളാണ് പൂരത്തിന് എഴുന്നെള്ളിക്കുന്നത്. ഗജവീരൻമാർ 27 ഉം അണിനിരക്കും. വിവിധ ദേശങ്ങളിൽ ആനച്ചമയ പ്രദർശനവും നടന്നിരുന്നു. പൂരം ദിവസം രാവിലെ പൂതൻ തിറ അനുഷ്ഠാന കലാരൂപങ്ങളുടെ കവേറ്റത്തോടെയാണ് പൂരത്തിന് തുടക്കമാവുക. പഞ്ചാരിമേളത്തിന് ചെറുശ്ശേരി കുട്ടൻ മാരാർ നേതൃത്വം നൽകും. ഉച്ചകഴിഞ്ഞാണ് മാമാങ്ക സ്മൃതി ഉണർത്തി പ്രസിദ്ധമായ കുതിരകളി. പിന്നീട് തേരും തട്ടിൻമേൽക്കൂത്തും, കാളകളും, എണ്ണമറ്റ കലാരൂപങ്ങളും ദേവീ സന്നിധിയിലെത്തും. ഉച്ചയ്ക്ക് 7 ദേശങ്ങളിൽ നിന്നായി പുറപ്പെടുന്ന ആനപ്പൂരങ്ങൾ വൈകിട്ട് 5നു പൂരപ്പറമ്പിലെത്തി പടിഞ്ഞാറ്, കിഴക്ക് ചേരികളിൽ മുഖാമുഖം അണിനിരക്കുന്നതോടെ പാണ്ടിമേളം തുടങ്ങും. പടിഞ്ഞാറൻ ചേരിയിൽ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും കിഴക്കൻ ചേരിയിൽ ചെറുശ്ശേരി കുട്ടൻ മാരാരും പഴുവിൽ രഘുമാരാരും മേളത്തിന് നേതൃത്വം നൽകും. വൈകീട്ട് 6.30ന് ആണു വാശിയേറിയ കുടമാറ്റം. പകൽ പൂരം പൂർത്തിയായ ശേഷമാണു വെടിക്കെട്ട്. രാത്രി വീണ്ടും പൂരം ആവർത്തനം. ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 11ന് പൂർത്തിയാകും. പൂരം വെടിക്കെട്ടിനുള്ള ഹൈക്കോടതിയുടെ അനുമതി കൂടി ലഭിച്ചതോടെ ഉത്സവ പ്രേമികൾ ആവേശത്തിലാണ്.