ജി.എസ്.ടി വരുമാന കുതിപ്പ് തുടരുന്നു
ഫെബ്രുവരിയിൽ 8.1 ശതമാനം ഉയർന്ന് 1.83 ലക്ഷം കോടി രൂപ
കൊച്ചി: ഫെബ്രുവരിയിൽ ഇന്ത്യയുടെ ചരക്കു സേവന നികുതി(ജി.എസ്.ടി) വരുമാനം 8.1 ശതമാനം ഉയർന്ന് 1.83 ലക്ഷം കോടി രൂപയായി. നടപ്പുസാമ്പത്തിക വർഷം പതിനൊന്ന് മാസത്തെ ഇന്ത്യയുടെ മൊത്തം ജി.എസ്.ടി മുൻവർഷം ഇതേകാലയളവിനേക്കാൾ 8.3 ശതമാനം വർദ്ധനയോടെ 20.27 ലക്ഷം കോടി രൂപയിലെത്തി. ഫെബ്രുവരിയിലെ മൊത്തം റീഫണ്ട് 22,595 കോടി രൂപയാണ്. മൊത്തം ആഭ്യന്തര വരുമാനം 5.3 ശതമാനം ഉയർന്ന് 1.36 ലക്ഷം കോടി രൂപയായി. ഇറക്കുമതിയിൽ നിന്നുള്ള വരുമാനം ഇക്കാലയളവിൽ 17.2 ശതമാനം ഉയർന്ന് 47,837 കോടി രൂപയിലെത്തി. അതേസമയം സെസിൽ നിന്നുള്ള വരുമാനം മുൻവർഷത്തെ 13,481 കോടി രൂപയിൽ നിന്ന് 5,063 കോടി രൂപയിലേക്ക് ഇടിഞ്ഞു.
സെപ്തംബറിൽ കേന്ദ്ര സർക്കാർ പ്രധാന നിത്യോപയോഗ സാധനങ്ങളുടെ നിരക്ക് കുറച്ചിട്ടും വരുമാനം ഗണ്യമായി മെച്ചപ്പെടുകയാണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ജി.എസ്.ടി നിരക്ക് കുറഞ്ഞതോടെ ആഭ്യന്തര ഉപഭോഗം മെച്ചപ്പെട്ടുവെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.
മഹാരാഷ്ട്രയുടെ വരുമാനം
10,286 കോടി രൂപ
മികച്ച നേട്ടമുണ്ടാക്കിയവർ
മഹാരാഷ്ട്ര
കർണാടക
ഗുജറാത്ത്
വരുമാന ഇടിവ് നേരിട്ട സംസ്ഥാനങ്ങൾ
തമിഴ് നാട്(6 ശതമാനം)
മദ്ധ്യ പ്രദേശ്(8 ശതമാനം)
രാജസ്ഥാൻ(1 ശതമാനം)