എണ്ണയിൽ ഇന്ത്യയ്ക്ക് തത്‌കാലം വേവലാതിയില്ല

Monday 02 March 2026 12:22 AM IST

രണ്ടാഴ്ചത്തേക്കുള്ള ശേഖരം കരുത്താകും

കൊച്ചി: ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചെങ്കിലും ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ, പ്രകൃതി വാതക ഇറക്കുമതിക്ക് തത്കാലം വെല്ലുവിളി നേരിടില്ല. ലോകത്തിലെ ഇന്ധന കൈമാറ്റത്തിന്റെ ഇരുപത് ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ പ്രസിഡന്റ് ഖമനേയി കൊല്ലപ്പെട്ടതാണ് കടുത്ത നടപടിക്ക് ഇറാനെ പ്രേരിപ്പിച്ചത്. പത്ത് ദിവസത്തെ ഇന്ധന ഉത്പാദനത്തിനുള്ള ക്രൂഡോയിൽ രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളുടെ കൈവശമുണ്ട്. കൂടാതെ എട്ടു ദിവസത്തേക്കുള്ള കരുതൽ ശേഖരവുമുണ്ട്. റിയൽ ടൈമിൽ കപ്പലുകളുടെയും ചരക്കു കൈമാറ്റത്തിന്റെയും തുറമുഖ പ്രവർത്തനങ്ങളുടെയും കണക്കുകൾ വിലയിരുത്തുന്ന പ്ളാറ്റ്‌ഫോമായ കെപ്ളർ വെസൽ ട്രാക്കിലെ വിവരങ്ങൾ അനുസരിച്ച് ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് പ്രതിദിനം 25 മുതൽ 27 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഹോർമുസ് വഴി ഇന്ത്യ കൊണ്ടുവരുന്നത്. രാജ്യത്തെ മൊത്തം എണ്ണ ഇറക്കുമതിയുടെ പകുതിയിലധികമാണിത്. ഇന്ത്യയിലെത്തുന്ന പ്രകൃതി വാതകത്തിൽ 60 ശതമാനവും ഹോർമുസ് വഴിയാണ്. ചെറിയ കാലയളവിലേക്കാണ് ഇടനാഴി അടച്ചിടുന്നതെങ്കിൽ ഇന്ത്യയുടെ സപ്ളൈയെ ബാധിക്കില്ലെന്ന് അനലിസ്‌റ്റുകൾ പറയുന്നു.

സംഘർഷം അനിശ്ചിതമായി നീണ്ടാൽ മറ്റ് മേഖലകളിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് കഴിയും.

റഷ്യൻ എണ്ണ വീണ്ടും വാങ്ങിയേക്കും

അമേരിക്കൻ ഉപരോധവും തീരുവ വർദ്ധനയും കണക്കിലെടുത്ത് നിറുത്തി വച്ച റഷ്യൻ എണ്ണ വാങ്ങൽ ഇന്ത്യ വീണ്ടും സജീവമാക്കിയേക്കും. മദ്ധേഷ്യ കലുഷിതമായതും അമേരിക്കൻ സുപ്രീം കോടതി ട്രംപിന്റെ തീരുവ വർദ്ധന അസാധുവാക്കിയതും വീണ്ടും റഷ്യൻ എണ്ണ വാങ്ങുന്നതിന് അനുകൂല സാഹചര്യമാണ്. ചരക്ക് കൈമാറ്റത്തിനുള്ള അധിക സമയമാണ് പ്രധാന വെല്ലുവിളി. ഗൾഫ് മേഖലയിൽ നിന്ന് അഞ്ച് ദിവസമാണ് ഇന്ത്യയിൽ എണ്ണയെത്തിക്കാൻ വേണ്ടത്. എന്നാൽ റഷ്യയിൽ നിന്നുള്ള കൈമാറ്റ സമയം ഒരു മാസമാണ്.

ക്രൂഡ് വില 100 ഡോളറിലേക്കോ?

പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടു പോയാൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ വരെ ഉയരാനിടയുണ്ടെന്ന് അനിലിസ്‌റ്റുകൾ പറയുന്നു. വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ വില ബാരലിന് 74 ഡോളറായിരുന്നു. ഇന്ന് വ്യാപാരം പുനരാരംഭിക്കുമ്പോൾ വില 78 ഡോളറിലേക്ക് നീങ്ങാനിടയുണ്ട്. നടപ്പുവർഷം ഇതുവരെ വില 16 ശതമാനമാണ് കൂടിയത്.

ഇന്ത്യയുടെ പ്രതിദിന ക്രൂഡോയിൽ ഇറക്കുമതി

53.6 ലക്ഷം ബാരൽ